October 12, 2011

                     ഒരു മധുര കിനവിന്റെ ലഹരി


 “അധരം അമ്രിത ജലശേഖരം നയനം മഥനശിശിരാമ്ര്‌തം
ചിരി മണിയിൽ ചെറു കിളികൾ
മേഘനീലമൊഴുകി വരൂ പുഞ്ചുരുൾ ചായൽ
എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ“ (ബിച്ചൂ തിരുമല)

ഒരു മധുരക്കിനാവിന്റെ ലഹരി വീണ്ടും മലയാളികളുടെ നെഞ്ചിൽ നുരഞ്ഞൂ പൊന്തുകയാണ്.

ഏതൊരു സാഹിത്യ സ്രിഷ്ട്ടി സിനിമയാകുമ്പോഴും..അതു വായിച്ച് ഭ്രമിച്ചിട്ടുള്ളവർ പറയും.....വേണ്ടത് പോലെ നന്നായില്ല. ഏതൊരു പാട്ടും “റീമിക്സിങ്ങ്” നു വിധേയമായി പുറത്തു വരുമ്പോൾ “ഒറിജിനലി“ന്റെ ലഹരി നുണഞ്ഞൊരു തലമുറ മടുപ്പോടേ തലയാട്ടൂം”പോരാ..പോരാ” .

  നന്നായാലും മോശമായാലും പുതിയലോകത്തിന്റെ വേഗങ്ങളിലേക്ക്....പഴയൊരു ലഹരി പതഞ്ഞൊഴുകിയെത്തുന്നത്, പുതിയ തലമുറ അത് നൊട്ടി നുണയുന്നത് സന്തോഷകരമാണ്. അതേ സമയം കാണാമറയത്ത് എന്ന ക്ലാസ്സിക്ക് അനുഭവത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ലഹരി ,ശ്യാം സാറിന്റെ സംഗീതലഹരി, കൊണ്ട് പോയി ഒട്ടിച്ച് വെച്ചത് “തേജാ ഭായ് ആന്റ് ഫാമിലി” പോലൊരു തട്ടിക്കൂട്ട് ചിത്രത്തിലാണെന്നത് സങ്കടകരവുമാണ്.

പണ്ട്, (അത് അത്ര പണ്ടാണെന്നൊന്നും എനിക്ക് തോന്നുന്നേയില്ല) മധുരക്കിനാവിന്റെ ലഹരി പതഞ്ഞൊഴുകിയപ്പോൾ, ‘കാണാമറയത്ത്‘ എന്നൊരു അത്ഭുദ പ്രണയ കഥ സംഭവിച്ചപ്പോൾ ഞാനൊരു കുട്ടിയായിരുന്നു.
 എങ്കിലും അണ്ണങ്കുഞ്ഞിനും തന്നാലായത് പോലെ ഞാനും ആ ലഹരിയിൽ മതിമറന്നൊന്നാടി. കുതിച്ചുയരുന്ന ഡ്രം ബീറ്റ്സിനൊപ്പം കാലുകളിൽ താളം വന്നു നിറഞ്ഞു.
മനസ്സ് പതഞ്ഞൂ. സന്തോഷം കൊണ്ട് ശ്വാസം മുട്ടി.
മഴനൂലുകൾക്കിടയിലും അല്ലാതെയും ആടി തിമർക്കുന്ന റഹ് മാനെന്ന മഹാത്ഭുതത്തെ വായും പൊളിച്ച് നോക്കിയിരുന്നു.
ഇടയിലെപ്പോഴൊ അദ്ദേഹം കുപ്പായങ്ങളൊക്കെ ഊരിയെറിയുമ്പോൾ ആത്മാർത്ഥമായും കുട്ടിക്കണ്ണുകൾ പൊത്തിപ്പിടിച്ചു.
“ബേബി” എന്ന മിടുമിടുക്കൻ യുവാവിനെ, അതും ആടനും പാടാനും അറിയുന്നവനെ ഉപേക്ഷിച്ച് “ഷേർലി“  എന്തിനാണ് ഒരു “റോയി വർഗീസ്” എന്ന ഗൌരവക്കാരനെ കല്യാണം കഴിക്കാൻ മോഹിക്കുന്നത് എന്നു എന്റെ കുഞ്ഞി തലക്ക് ഒട്ടും പിടികിട്ടിയതും ഇല്ല.


                           "എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ...".

വീണ്ടും കണ്ടു....പലവട്ടം ..പല കാലഘട്ടങ്ങളിൽ..പല പ്രായങ്ങളിൽ..പല കണ്ണൂകൾ കൊണ്ട്..പല കാഴ്ചപ്പാടോടെ...പത്മരാജൻ എന്ന ജീനിയസ്സിന്റെ തൂലിക തുമ്പിൽ നിന്നടർന്നു വീണ..ഈ വൈഡൂര്യത്തിളക്കം.
 ഓരോ കാഴചയും പുതിയ ആകാശങ്ങളിലേക്ക് വാതിൽ തുറന്നു. പുതിയ മധുരങ്ങൾ കോരിത്തന്നു.

 ഐ.വി. ശശി-പത്മരാജൻ ടീം ഒരുക്കിയെടുത്ത കാണാമറയത്ത്....പുറത്തേക്ക്..കാഴ്ചപ്പുറ്ത്തേക്ക് ഇറങ്ങി നിന്ന സമയത്ത് അതിന്റെ ആവേഗങ്ങൾക്കൊത്ത് ഭ്രമിച്ച് സഞ്ചരിച്ച അന്നത്തെ കൌമാരക്കാരോട്, യുവതീയുവാക്കളോട് എനിക്ക് കഠിനമായ അസൂയ ഉണ്ടായി.
വളർച്ചയുടെ ഒരു ഘട്ടത്തിൽ ഞാനും തിരിച്ചറിഞ്ഞു. റോയിച്ചനെ പ്രണയിക്കാതിരിക്കാൻ ആർക്കാണ് കഴിയുക???

 മമ്മൂട്ടി റോയ് വർഗീസെന്ന സുന്ദരൻ ആണ്മയിലിനെ, അയാളുടെ പൌരുഷസൌന്ദര്യത്തെ, ഗൂഡപ്രണയത്തെ ഒക്കെ അതിന്റെ എല്ലാ തിളക്കത്തോടും മിടിപ്പോടും ചൂടോടും കൂടീ നമ്മൾക്ക് മുന്നിൽ കൊണ്ട് നിർത്തുമ്പോൾ ഏത് പെൺകുട്ടിക്കാണ് റോയിച്ചനെ പ്രണയിക്കാതിരിക്കാൻ ആവുക!!!

സ്വാഭാവികമായും ബേബി എന്ന പയ്യൻ, അവന് പ്രായത്തിന്റെ ചടുലത ഉണ്ടയിരിക്കുമ്പോഴും, മധുര ക്കിനാവിലൊക്കെ ആറാടിക്കാൻ കഴിയുമ്പോളൂം, കൌമാരമനസ്സിന്റെ ഉപരിതലത്തിൽ ഒരു ആന്തോളനമൊക്കെയുണ്ടാക്കുമ്പോഴും, റോയ് വർഗീസ് ഒരു പാട്ടും മൂളാതെ, ആർദ്രമായൊരു നോട്ടത്തിലൂടെ, അർധഗർഭമായൊരു പൊട്ടിച്ചിരിയിലൂടെ ബേബിയെ നിഷ്പ്രഭനാക്കുന്നത് ഞാനറിഞ്ഞു.


                   "ഓരോന്നിലും നിന്റെ രൂപം പ്രതിഭലനമിടുമ്പോൾ ഈ രാവിൽ നീ കൂടെ വാ "

എന്നാൽ ശോഭനയുടെ ഷേർലിയോട് ബാല്യത്തിൽ എനിക്കൊരു മമതയുമുണ്ടായില്ല. ആവശ്യത്തിലേറെ  പൊക്കവുമായി ആത്മ വിശ്വാസമേതുമില്ലാതെ കൂനിക്കൂടിയായിരുന്നു ഷേർലിയുടെ നടത്തം.
മുഖത്താണെങ്കിൽ കരയാനോങ്ങുന്നൊരു ഭാവവും.
ഷേർലി പറയുന്ന കാര്യങ്ങളിലെ കൌതുകമൊട്ടും തിരിച്ചറിയുന്നുമില്ല.
എതാണ്ട് ആ സമയത്ത് തന്നെ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലൊരു മിടുമിടുക്കത്തി “ഗേളി”- നാദിയ മൊയ്തു-  തന്റെ ചുറുചുറുക്കു കൊണ്ട് പ്രേക്ഷകരുടെ മനസ്സ് ആകമാനം ഇളക്കി മറിച്ച് നടക്കുമ്പോൾ ഞാനെന്ന കുട്ടിക്ക് “ഷേർളി”യൊട് സ്നേഹം തോന്നാൻ കാരണങ്ങൾ ഒന്നുമില്ല.

പിന്നീട് ഷേർലിയുടെ വായിൽ മഹാനായ കഥാകാരൻ തിരുകി കൊടുത്ത സംഭാഷണങ്ങളുടെ ചന്തം, ഷേർലിയുടെ പ്രായം- പണ്ട് ഷേർലി എനിക്കൊരു മുതിർന്ന പെണ്ണായിരുന്നു.പിന്നെ അവൾ എനിക്ക് സമപ്രായക്കാരിയായി. പിന്നെ ഒരു കൊച്ചു പെൺക്കിടാവായി- ഷേർലിയെ അവതരിപ്പിച്ച ശോഭനയുടെ ഇളം പ്രായം- ഇതെ കുറിച്ചൊക്കെ ബോധ്യപ്പെടവെ...ഷേർലിയെ സഹിക്കാനും പിന്നെ സ്നേഹിക്കാനുമുള്ള പാകത എനിക്കുണ്ടായി.

 പിന്നെ കുറച്ച് കാലം ബോധ്യപ്പെടാതിരുന്നത് കന്യസ്ത്രീകളുടെ മേൽനോട്ടത്തിൽ ദൈവ ഭയത്തോടെ വളവും തിരിവും വക്രതയും അറിയാതെ നേർ വര പോലെ വളർന്നു വന്ന ഷേർലി എന്ന അനാഥ പെൺകുട്ടിക്ക് പെട്ടെന്നു കൈവന്ന കുസ്രുതിയും അതിൽ നിന്നും വളർന്ന താൻപോരിമയും വക്രബുദ്ധിയുമൊക്കെയായിരുന്നു.
പ്രണയം ഒരു മനുഷ്യനെ അടിമുടി മാറ്റി മറിക്കാൻ പര്യാപ്തമായ തീക്ഷ്ണ ശക്തിയാണെന്നു, ഒരേ സമയം മാൻ കുഞ്ഞിനെ പുലികുട്ടിയാക്കുന്ന കനൽക്കട്ടയും പുലികുട്ടിയെ മാൻ കിടാവാക്കുന്ന മഞ്ഞൂത്തുള്ളിയും ആണെന്ന് അന്നു ഞാൻ ഓർത്തില്ല.



 കാലത്തിന്റെ കുതിപ്പിൽ അതും ബോധ്യമായി.

കോണ്വെന്റ് വിദ്യാഭ്യ്യാസത്തിന്റെ എല്ലാ ചിട്ടകളൂം കാർക്കശ്യങ്ങളും രുചിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ ഏത് കന്യാസ്ത്രീകളാണ് ഹേ അനാഥാലയത്തിലെ പെൺക്കിടാങ്ങൾക്ക് കഷ്ട്ടി മുട്ടോളമെത്തുന്ന കഴുത്തിറക്കി വെട്ടിയ കുപ്പായങ്ങൾ തുന്നി കൊടുക്കുന്നത് എന്നൊരു സംശയം കൂടി തോന്നുകയുണ്ടായി.  കവിയൂർ പൊന്നമ്മയുടെ മദർ സുപ്പീരിയർ അതിനൊരു ന്യായീകരണം തരുന്നുണ്ടെങ്കിലും.
എന്ത് കൊണ്ടാണ് ഇത്ര നിസ്സാരമായ കല്ലുകടികളെ അവഗണിക്കാൻ മനസ്സ് അനുവദിക്കാതിരിക്കുന്നത്.
സിനിമ പലപ്പോഴും യുക്തി രാഹിത്യങ്ങളുടെ, മായക്കാഴ്ചകളൂടെ ഒരു ലോകമല്ലെ.
പക്ഷെ ഇതു വെറുമൊരു സിനിമയല്ലല്ലൊ. കാണാമറയത്തല്ലെ! കാണാമറയത്ത് പി. പത്മരാജന്റെയല്ലെ. പത്മരാജൻ സാറിന്റെ സിനിമയാകുമ്പോൾ അത് “സത്യ“വും “സൌന്ദ്രര്യവു“മായിരിക്കുമല്ലൊ!
എന്ന് വെച്ച് ഐ.വി ശശി എന്ന പ്രതിഭയെ ഒട്ടും ചുരുക്കി കാണുന്നില്ല കേട്ടൊ.

റോയിച്ചനും ഷേർലിയും ബേബിയും മാത്രമല്ല...നമ്മുടെ മനസ്സിന്റെ വാതിൽ തള്ളിത്തുറന്നു അവിടെ കയറി പാർപ്പു തുടങ്ങുന്നത്. ലാലു അലക്സിന്റെ അലക്സും  സീമയുടെ   ഡോ.എത്സി ജോർജ്ജും         സുകുമാരിയുടെ  അമ്മയും സബിതയുടെ മേഴ്സിയും    ഉണ്ണിമേരിയുടെ ആനിയും ബഹദൂറിന്റെ മാത്തപ്പനും  എന്നിങ്ങനെ വന്നു പോകുന്ന ഓരോ മുഖത്തിനും കഥയിൽ ക്രിത്യമായ ഇടമുണ്ട് വ്യക്തമായൊരു  വ്യക്തിത്വവും സ്വഭാവവുമുണ്ട്.
അവരുടെ വായിൽ നിന്നുതിരുന്ന ഓരോ ഡയലോഗിനും (ഉണ്ണിമേരിയുടെ ചൂളം വിളിക്ക് വരെ) അതിർവരമ്പുകളും അളവുകളുമൂണ്ട്.
ഒരു അതിമാനുഷനായ നായകന് ചുറ്റും തന്റെ ഇടം ഏതെന്ന് യാതൊരു നിശ്ചയവുമില്ലാതെ അമ്പരന്നും വിറളിപ്പിടിച്ചും നിൽക്കുന്ന എണ്ണിയാലൊടുങ്ങാത്ത, മനസ്സിന്റെ ഉപരിതലത്തിൽ പോലും ഒന്നു സ്പർശിക്കാൻ കഴിയാത്ത പുതിയ സിനിമകളിലെ കഥാപാത്രങ്ങൾ ,കണ്ട് കൊതിച്ചു പോകും അവരെയോരോരുത്തരേയും.

ഒരു ആർട്ട് സിനിമയുടെ നിസ്സംഗമായ വേലിക്കെട്ടുകൾക്കുള്ളിൽ നിൽക്കാതെ, ഒരു കച്ചവട സിനിമ വെച്ച് നീട്ടുന്ന മോഹിപ്പിക്കുന്ന നിറങ്ങളും  സ്വരങ്ങളുമെല്ലാം വാരി പൂശുമ്പോഴും അവരാരും താരങ്ങളാകുന്നില്ല.
 നമുക്ക് പരിചിതമായ ജീവിതത്തിൽ നിന്നും - സമ്പന്ന ക്രിസ്തീയ സഹചര്യങ്ങളിൽ നിന്നും- അടർത്തിയെടുത്ത....കുറച്ച് മനുഷ്യർ .
അവർക്കിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിലെ വലിയ വലിയ തിരിച്ചറിവുകൾ.

പത്മരാജൻ സാറിന്റെ പേനത്തുമ്പിൽ നിന്നടർന്ന് അഭ്രപാളിയിലേക്ക് ചേക്കേറിയ മറ്റനേകം കഥകളും കഥാപാത്രങ്ങളും-കാണമറയത്തിനേക്കാൾ സൌന്ദര്യവും പ്രണയവും വ്യഥയും പകയുമൊക്കെ നിറച്ചവ....അതൊന്നും ഇവിടെ കുടഞ്ഞിടുന്നില്ല.

കാരണം നമ്മളിപ്പോൾ ഒരു മധുരക്കിനാവിന്റെ ലഹരിയിലാണല്ലൊ.
 അത് കൊണ്ട് വന്നത് കാണാമറയത്തും.

"കളഭ നദികൾ ഒഴുകുന്നതൊ
കനകനിധികൾ ഉതിരുന്നതൊ
പനിമഴയൊ പുലരൊളിയൊ
കാലഭേദമെഴുതിയൊരീ കാവ്യ സംഗീതം
കന്നി താരുണ്യം സ്വർണ്ണ തേൻ കിണ്ണം
അതിൽ വീഴും തേൻ വണ്ട് ഞാൻ
നനയും തേൻ വണ്ട് ഞാൻ"

9 comments:

  1. എല്ലാം കൊള്ളാം പക്ഷെ , പറയാതെ വയ്യ .. കാണാമറയത് എന്നാ സിനിമയെപ്പറ്റി പറയുമ്പോള്‍ , "തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്ടെ വിങ്ങലാണ്" എന്നാ ഡയലോഗ്
    എങ്ങനെ വിസ്മരിക്കാന്‍ കഴിയും???ആ വാക്കുകളുടെ ചന്ധം എന്നെ കുറച്ചൊന്നുമല്ല വികാരഭാരിതനാക്ക്ക്കിയത് .. എനിക്ക് തോന്നുന്നു ആ ഒരു ഡയലോഗ്-ണ്ടെ മാസ്മരികത കൊണ്ട് സിനിമ ഏതോ ഉയരങ്ങളിലേക്ക് പോയി എന്ന്.. ഈ ഡയലോഗ് പിന്നെ വേറെ കുറച്ചു സിനിമ -യില്‍ പോലും ഉപയോകിച്ച് കണ്ടു ..റഫറന്‍സ് ആയി..this could be just my opinion, so dont take it seriously...

    ReplyDelete
  2. ശരിയാണ്.....അതു പരാമർശിക്കാമായിരുന്നു. സ്ഇനിമയുടെ കാതൽ അതാണല്ലൊ.സംഭാഷണങ്ങൾ ഒന്നും തന്നെ എടുത്ത് പറഞ്ഞിട്ടില്ല. അക്കൂട്ടത്തിൽ അതും. പിന്നെ വേണമെന്ന തോന്നിയ ക്ലിപ്പിങ്സൊന്നും ചേർക്കാനും കഴിഞ്ഞിട്ടില്ല.

    ReplyDelete
  3. നന്ദി ധന്യാജി...:)

    ReplyDelete
  4. കുട്ടി ആയിരിക്കുമ്പോള്‍ കണ്ട സിനിമകളില്‍ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന ഒന്ന് . മായ പറഞ്ഞത് പോലെ അന്ന് റഹ്മാന്റെ യുവത്വത്തിനു മുന്‍പില്‍ മമ്മൂട്ടിയുടെ ഗൌരവക്കാരനായ നായകനെ അവഗണിച്ചു ...പക്ഷെ ഇപ്പോള്‍ കാണുമ്പോള്‍ ( കഴിഞ്ഞ ആഴ്ചയില്‍ ഡൌണ്‍ ലോഡ് ചെയ്തു കണ്ടിരുന്നു ) ആ കഥാപാത്രതിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി പോകും ... അത് പോലെ തന്നെ ചെറുപ്പത്തില്‍ കണ്ടു ഒട്ടു മനസ്സില്‍ തങ്ങാതെ ഇപ്പോള്‍ കാണുമ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന മറ്റൊരു കഥാപാത്രം ഉണ്ട് 'കൂടും തേടി ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപിച്ച പീറ്റര്‍ 'ഒരു പക്ഷെ മമ്മുട്ടിയുടെ റോയിയെക്കാലും മേലെ നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ള ഒരു കഥാപാത്രം . ഒരു പക്ഷെ പ്രായത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മുടെ ഇഷ്ടങ്ങളും മാറുന്നതാവാം .. വീണ്ടും ആ പഴയ ഓര്‍മകളിലേക്ക് കൂടി കൊണ്ട് പോയതിനു നന്ദി .. പദ്മരാജനും , ഭരതനും ഒക്കെ ഒഴിച്ചിട്ടു പോയ സ്ഥാനം ഇനിയും ഒഴിഞ്ഞു തന്നെ കിടക്കും ...

    ReplyDelete
  5. very nice... mayaa.'kanaamarytahu' veendum kandathupolundu ."Oru madhura kinavu..." veendum cherthathu "thejabhayiyil" ayathu snakadakaram.. but rahmande madhurakkinavu thanneyanu ennum nammudeyokke manassil fresh and pure..!!

    ReplyDelete
  6. oru film critic avanulla ella gunangalum njyan kanundu...As u said i too hav seen this movie many times and i just love the song but maya ezhutiyappolanu aa film ne angane pala anglennum kanan pattumennu manasilayathu....very nice...

    ReplyDelete
  7. Maayakunje njanum oru lahar iyilanu...kuttiyude ezhuthinde madhura lahariyil.... Mayayude ezhuthinde vaachalathayum vashyathayom ethra aswadichalum mathiyakilla... Bobbyeyum Royichaneyum Sherliyeyumokke Ormmakkottil ninnum onnukoodi velicham kaattiyathinu nandi....abhinandanangal...asslayirikkunnu.

    ReplyDelete
  8. കാണാമറയത്ത് മനസ്സില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന ചിത്രം തന്നെ. അതിലെ പാട്ടും സംഭാഷണങ്ങളും ഇന്നും പ്രസക്തം..നല്ലൊരു അവലോകനം :)

    "ഈ രാവിൽ നീ കൂടെ വാ ............"

    ReplyDelete