
കറുത്തമ്മ
സുനാമിത്തിര ഇരമ്പിക്കയറിയ ഡിസമ്പര്‍ ഇരുപത്താറാം തിയ്യതിയാണ് ഞാന്‍ കറുത്തമ്മയെ ആദ്യം കാണുന്നത്.
ഒരുപക്ഷെ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നിരിക്കാം. എങ്കിലും അന്നാണ് കറുത്തമ്മയിലേക്ക് എന്റെ കണ്ണുകള്‍ സശ്രദ്ധം നീളുന്നതും പിന്നെ പറിഞ്ഞു പോരാന്‍ കൂട്ടാക്കാതെ കുറെക്കാലം അവിടെ തന്നെ കുടികൊണ്ടതും.
ആകസ്മികമായി ടെലിവിഷന്‍ മുന്നിലെത്തിപ്പോള്‍ എന്‍.ഡി.റ്റി.വി യില്‍ തിരകളുടെ താണ്ഡവം.
ചെന്നയിലുള്ള സ്യാലനെ വേവലാതിയോടെ ഓര്‍ത്തു. വിവരം പറയാനായി,
"ഇപ്പോഴെത്താ"മെന്ന് പറഞ്ഞ് അത്യാവശ്യത്തിനിറങ്ങിയ സഖാവിനെ ,മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ല.
"ഇപ്പോഴെത്താ"മെന്ന് പറഞ്ഞ് അത്യാവശ്യത്തിനിറങ്ങിയ സഖാവിനെ ,മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ല.
എങ്കിലും ഉടനെയെത്തുമെന്ന പ്രതീക്ഷയില്‍, വന്നയുടനെ ആ ഭയങ്കര വാര്‍ത്ത പറഞ്ഞ് ഞെട്ടിക്കാനുള്ള ത്വരയില്‍ സില്‍വര്‍ ആള്‍ട്ടൊ വളവ് തിരിഞ്ഞ് വരുന്നുണ്ടോ എന്ന് നോക്കി ഞാന്‍ ജനാലയ്ക്കല്‍ നില്‍പ്പായി.
അപ്പോള്‍ പച്ചപുതച്ച പാടത്ത് ഒരു കറുത്ത പൊട്ടായി ഞാന്‍ കറുത്തമ്മയെ കണ്ടു. എന്തോ ചിന്തിച്ച് അലസമായി അവളെ പിന്തുടര്‍ന്ന മിഴികള്‍ കൊയ്ത്തും മെതിയും കഴിഞ്ഞ് ബാക്കിയായ വൈക്കോലിന്റെ ഉണങ്ങിയ മെത്തയില്‍ അവളുടേ ഉണ്ണികളെയും കണ്ടു.
നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സില്‍ നിന്നും സുനാമിത്തിരകള്‍ ഓടിയിറങ്ങി പോയി.
പിന്നെ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.
സഖാവിനെ കണ്ടപ്പോള്‍ ഞാനാദ്യം പറഞ്ഞത്, " ദാ....ആ പാടത്ത് കുഞ്ഞീ നായ്ക്കുട്ടികള്‍" എന്നാണ്. പിന്നെ എന്റെ നാക്കിനെ ശപിച്ച്, കുറ്റബോധത്തോടെ സുനാമി വാര്‍ത്തയുടെ കെട്ടഴിച്ചു.
പഞ്ജിം നഗരത്തോട് തൊട്ട് സ്വര്‍ഗത്തിന്റെ ഒരു കഷ്ണത്തിലായിരുന്നു ഞങ്ങളുടെ പാര്‍പ്പിടം. അതിന് ആകാശത്തേക്ക് തുറക്കുന്ന അഴികളില്ലാത്ത ജാലകങ്ങളും ചില്ലു വാതിലുകളുമുണ്ടായിരുന്നു. അവയിലൂടെ നിത്യവും പുലരിയും സന്ധ്യയും മുഖം തുടുപ്പിച്ച് മുന്നില്‍ വന്നു നിന്നു. ചുമന്ന തുടുവിരലുകള് നീട്ടി ഞങ്ങളെ തൊട്ടു.
അധികസമയവും ഞാന്‍ ജനാലക്കല്‍ തന്നെയായിരുന്നു.
നെല്‍ച്ചെടികളെ തഴുകിയൊഴുകി വരുന്ന ഇളങ്കാറ്റിലൂടെ കൌതുകക്കാഴ്ചകളുടെ ഒരു പ്രളയവും എന്നെ തേടി വന്നുകൊണ്ടിരുന്നു.
അങ്ങനെ എന്നെ തേടി വന്ന ജനാലക്കാഴ്ചകളില്‍ ഒന്നായിരുന്നു കറുത്തമ്മയുടെ ജീവിതം.
സഖാവാണ് പറഞ്ഞത് അവളെ കറുത്തമ്മയെന്ന് വിളിക്കാമെന്ന്.
തകഴിയുടെ കറുത്തമ്മയല്ല.
ഒരു പാവം നാല്ക്കാലി കറുത്തമ്മ.
മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരു "ചൊക്ക്ലി പട്ടി". അവളെ വിശ്വവിഖ്യാത കറുത്തമ്മയൊക്കെ ആക്കിക്കളയുന്നത് മഹാപാപം!
എങ്കിലും ഞങ്ങള്‍ അവളെ കറുത്തമ്മ എന്ന് തന്നെ വിളിച്ചു.
അവള് കറുത്തുണങ്ങിയിട്ടാണ്. സര്‍വ്വോപരി അമ്മയാണ്. പിന്നെ മറ്റെന്ത് വിളിക്കാന്‍?
കറുത്തമ്മക്ക് അഞ്ച് ഉണ്ണികളായിരുന്നു. കറുത്തമ്മയുടെ മിനുത്ത കറുപ്പ് ആര്‍ക്കുമില്ല. രണ്ട് പേര് കടും തവിട്ട് നിറത്തിലിരുന്നു. വേറെ രണ്ട് പേര് ഇളം ചുമപ്പും ചാരവര്‍ണ്ണവുമായിരുന്നു. ഒരാള്‍ മാത്രം വെള്ളയില്‍ പുള്ളികള്‍ കുത്തി ചമഞ്ഞ് നടന്നു. അവനെയാണ് എന്റെ കണ്ണുകള്‍ വൈക്കോല്‍ മെത്തയില്‍ പെട്ടന്ന് കണ്ടെത്തുക. അവനിലൂടെ മറ്റുള്ളവരേയും.
സുനാമിയുടെ താണ്ഡവമൊന്നും കറുത്തമ്മക്ക് വിഷയമല്ല. പ്രളയങ്ങളും യുദ്ധങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കറുത്തമ്മ അറിയാറില്ല. കറുത്തമ്മക്ക് മുന്നിലിപ്പോള്‍ ഉണ്ണികളെ പോറ്റിവളര്‍ത്തുക എന്നൊരു ലക്ഷ്യമേയുള്ളൂ. മനുഷ്യരെ പോലെ അതൊരു ദീര്‍ഘകാല സംരംഭമൊന്നുമല്ല.
കറുത്തമ്മ കര്‍മ്മനിരതയാണ്. ഒന്ന് പൂറ്ത്തീകരിച്ചാല്‍ അടുത്തതിലേക്ക് ചുവട് വെക്കേണ്ടവള്‍. ഹ്രസ്വമായ ആയുസ്സില്‍ പ്രകൃതിയുടെ നിയതികളെല്ലാം പ്രതിഷേദ്ധമില്ലാതെ പൂറ്ത്തീകരിക്കേണ്ടവള്‍.
ഉണ്ണികളെ പോറ്റി വളര്‍ത്താന്‍ കറുത്തമ്മ അഹോരാത്രം പണിയെടുത്തു.
ഇതിനിടക്ക് ചിലപ്പോള്‍ ജീവിതത്തില്‍ സുനാമിത്തിരകള്‍ ഇരമ്പിക്കയറും. മറ്റ് ചിലപ്പോള്‍ നിലാവ് പരന്നൊഴുകും. രണ്ടായാലും കറുത്തമ്മ നിര്‍മ്മമയായി നോക്കി നിന്നു.
എന്നാല്‍ എനിക്ക് ആ നിര്‍മ്മമത സാദ്ധ്യമായിരുന്നില്ല.
ഉണ്ണികള്‍ എന്റെ കണ്മുന്നില് കിടന്ന് കളിച്ച് വളരുന്നു. പ്രഭാതങ്ങളില്‍ ഞാനവരെ കാണുവാന്‍ വേണ്ടി മാത്രമുണര്‍ന്നു. അവരുടെ വികൃതികള്‍ കണ്ട് ആവേശം കൊണ്ടു. അവരുടെ എല്ലുന്തിയ ദേഹം കണ്ട് കണ്ണുകള്‍ നിറച്ചു. കറുത്തമ്മ തീറ്റ തേടിയലയുമ്പോള്‍ ഉണ്ണികളെ ആരെങ്കിലും ഉപദ്രവിക്കുമൊ എന്ന് ഭയന്ന് കണ്ണുകള്‍ പൂട്ടാതെ ജനാലക്കല്‍ കാവല്‍ നിന്നു.
വറചട്ടിയില്‍ കിടന്നെന്റെ മീന്‍ കരിഞ്ഞു. പലപ്പോഴും ഗൃഹ ജോലികള്‍ സ്തംഭിച്ച് നിന്നു.
എന്നിട്ടും ഞാന്‍ ജനലയ്ക്കലുള്ള എന്റെ സമാധി തുടര്‍ന്നു. സന്ധ്യയിലേക്ക് ഇരുട്ട് കനച്ചിറങ്ങുങ്ങുമ്പോള്‍ ഞാന്‍ സങ്കടത്തോടെ ജനവാതിലുകള്‍ അടച്ച് കുറ്റിയിട്ടു.
രാത്രി മഴ തിമര്‍ക്കുമ്പോള്‍....മിന്നല്‍പ്പിണരുകള്‍ പാടത്തേക്ക് ഓടിയിറങ്ങുമ്പോള്‍ കറുത്തമ്മയുടെ ഉണ്ണികളെ ഓറ്ത്ത് ഞാന്‍ വേവലാതി പൂണ്ടു.
കറുത്തമ്മ ഒരു തികഞ്ഞ അമ്മ തന്നെയായിരുന്നു. അവള് ഉണ്ണികളെ മുലയൂട്ടി. നക്കി തുവര്‍ത്തി സുന്ദരികളും സുന്ദരന്മാരുമാക്കി. അവരോട് കെട്ടിമറിഞ്ഞ് കളിച്ചു. സന്ധ്യയുടെ മഞ്ഞവെളിച്ചത്തിലൂടെ അവരെ നടക്കാന്‍ കൊണ്ട് പോയി. ഉണ്ണികള്‍ക്ക് അഹിതമായതെന്തും പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു.
പൊള്ളുന്ന വെയിലത്ത് കണ്ണെത്താ പാടം മുറിച്ച് കടന്ന് കറുത്തമ്മ തീറ്റ തേടിയലഞ്ഞു. മടങ്ങുമ്പോള്‍ വായ്ക്കുള്ളില്‍ കുഞ്ഞുങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ കൊണ്ട് വന്നു.
ഇതിനിടക്ക് കുട്ടിക്കുറുമ്പുകള്‍ മൂക്കുമ്പോള്‍ വിരുതന്മരെ ശാസിച്ച് അനുസരണ പഠിപ്പിക്കാനും കറുത്തമ്മ മറന്നില്ല.
ഈ ദൂരക്കഴ്ച്ചകളത്രയും ഒപ്പിയെടുക്കാന്‍ എന്റെ കണ്ണുകള്‍ ശരിക്കും അദ്ധ്വാനിച്ചിരുന്നു. കൈവശം ഒരു ദുരദര്‍ശിനിയില്ലാതെ പോയതില്‍ ഖേദിച്ചിരുന്നു.
ഞങ്ങള്‍ക്കിടയില്‍ ഇരുമ്പ് വേലിയും കുറ്റിച്ചെടികളുടെ മതില്‍ക്കെട്ടും തടസ്സം നിന്നു.
എങ്കിലും ഇടക്കെപ്പോഴൊ, ശൈശവം പിന്നിട്ട ഉണ്ണികള്‍ കുറ്റിക്കാട്ടിലൂടെ നൂണ്ടിറങ്ങി കമ്പി വേലിക്കല് വന്ന്, അപ്പാര്‍ട്മെന്റിലെ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഒഴുകിയിയെത്തുന്ന ഗംഭീര വാഹനങ്ങളേയും അവയില്‍ നിന്നും ബഹളം കൂട്ടിയിറങ്ങുന്ന മനുഷ്യരേയും, അത്ഭുതത്തോടെ നോക്കി നിന്നു. തുള്ളുന്ന മനസ്സോടെ ഞാന്‍ അടുക്കളയിലെക്കോടി. ബിസ്ക്കറ്റുമായി വന്ന് ഉണ്ണികള്‍ക്ക് എറിഞ്ഞ് കൊടുത്തു. ഉണ്ണികള്‍ പക്ഷെ എന്നെ നിരാശപ്പെടുത്തി. ഭയത്തോടും അവിശ്വാസത്തോടും ബിസ്ക്കറ്റിലേക്ക് തുറിച്ച് നോക്കി അവര്‍ ഓടിപ്പോയി.
അങ്ങനെയിരിക്കെ ഒരു ദിവസം കറുത്തമ്മയുടെ രണ്ടുണ്ണികള്‍ അപ്രത്യക്ഷരായി. അവരെവിടെ പോയ് മറഞ്ഞുവെന്ന് ഞാന്‍ ആധി പിടിച്ചു. സങ്കടമെല്ലാം മാറ്റി വെച്ച് കറുത്തമ്മ പക്ഷെ എരിയുന്ന പാടത്തിലൂടെ കര്‍മ്മനിരതയായി ഇറങ്ങി. കുറച്ച് നാള് കൂടെ കഴിഞ്ഞപ്പോള്‍ മറ്റ് രണ്ട് പേര് കൂടി എങ്ങോട്ടൊ പോയി മറഞ്ഞു. "വെള്ളുണ്ണി" മാത്രം കുറേക്കാലം വളര്‍ന്നിട്ടും അമ്മയെ പിരിയാന്‍ കൂട്ടാക്കാതെ കറുത്തമ്മയ്യോടൊപ്പം വാലാട്ടി നടന്നു.
പിന്നെ കാഴ്ചകളുടെ ജനവാതിലുകള്‍ അടച്ച് ഞാന്‍ നാട്ടിലേക്ക് പോയി.
വീണ്ടും അടുത്ത ഡിസംബറില്‍ വീട്ട് സാധനങ്ങള്‍ "ഷിഫ്റ്റ്" ചെയ്യാനായി എത്തിയപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ ജനാലക്കല്‍ നിന്നു.
കറുത്തമ്മ ഇപ്പോഴും കര്‍മ്മനിരതയാണ്. പുതിയ "ബാച്ച്" കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന തത്രപ്പാടിലാണ്. "വെള്ളുണ്ണി" മറ്റൊരു സംഘത്തോടൊപ്പം കൂടി അവിടെയൊക്കെ കറങ്ങി നടക്കുന്നു.
അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടര്‍ന്നു.
പ്രകൃതിക്കെതിരെ പട പൊരുതുന്ന മനുഷ്യന് ഒരുപക്ഷെ കറുത്തമ്മയെ ഉള്‍ക്കൊള്ളാനാകില്ല. കറുത്തമ്മ അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയുടെ ആജ്ഞനുവര്‍ത്തിയാണ്.
പ്രകൃതി വിളിക്കുമ്പോള്‍ കറുത്തമ്മ ഉണരും പ്രകൃതി പറയുമ്പോള്‍ ഉറങ്ങും. ഭക്ഷിക്കും. ഇണചേരും. പെറും. പോറ്റും.
കറുത്തമ്മക്ക് പരാതികളില്ല.