ഓര്‍മ്മപ്പത്തായം

“ഓര്‍മ്മകളുണ്ടായിരിക്കണം”

August 04, 2008



നന്മ


അടിവയറ്റിലൊരു ആന്തോളനമായി അവനുണ്ട്.

കുഞ്ഞുപൂവിന്റെ നിശ്വാസമായ് അവളുണ്ട്.

മാസങ്ങളായി എന്റെ ഓരൊ അനക്കത്തിലും ഉണര്‍വിലും മയക്കത്തിലും ചിരിയിലും കരച്ചിലിലും സ്പന്ദനമായി അവനുണ്ട്.

ഇറുക്കിയടച്ച ഇമകള്‍ക്കുമപ്പുറം...ഹൃദയമാം സുരലോകത്തില്‍ ദേവതാരു മരങ്ങള്‍ക്കിടയിലൂടെ മണിച്ചിലങ്കയുടെ താളമായി അവളോടി വരുന്നു...

മയില്‍പ്പീലി കെട്ടിയ കുനുകുനുത്ത മുടിചുരുളുകള്‍ കാട്ടി അവന്‍ ചിരിക്കുന്നു

പാദങ്ങളില്‍ സായന്തനത്തിന്റെ അരുണിമ...മിഴികളില്‍ ആകാശത്തിന്റെ നീലിമ.

അവള്‍ ദൈവത്തില്‍ നിന്നടരുന്ന വെളിച്ചത്തുണ്ട്.

ദൈവമിപ്പോള്‍ എന്നോടൊപ്പമുണ്ട്....വളരെ അടുത്ത്...വളരെ വളരെ അടുത്ത്.

ദൈവം ഒരു ചിത്രമെഴുതുകയാണ്. ദൈവത്തിന് മാത്രം സ്വന്തമായ തൂലികയും ചായക്കൂട്ടുകളും..കൊണ്ട് മനോഹരമായൊരു ചിത്രം തീര്‍ക്കുന്നു.

ചിത്രമെഴുത്തിനുള്ള ക്യാന്‍വാസായി ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിന്റെ തൂലികയുടെ ദ്രുതചലനം എന്റെ ഉദരമേറ്റ് വാങ്ങുന്നു.

അവനിപ്പോള്‍ നക്ഷത്രങ്ങളോടൊപ്പമാണ്. മിന്നാമിന്നിക്കൂട്ടങ്ങളായി അവ..അവള്‍ക്കു ചുറ്റും വലം വെയ്ക്കുന്നു.

അവന്‍ ദൈവത്തെ കിനാവ് കാണുന്നു. ദൈവത്തിന്റെ മടിയില്‍ കിടന്ന് താരാട്ട് കേള്‍ക്കുന്നു.

ദൈവമേ...അവളെയാണൊ..നീ എനിക്ക് വിട്ട് തരുന്നത്?

എന്നിലൂടെയാണൊ....അവനീ പ്രപഞ്ചത്തിലേക്ക് ഊറ്ന്നിറങ്ങുന്നത്!

ജീവന്‍ ജീവനില്‍ നിന്നടരുന്ന....ഒന്ന് രണ്ടായി തീരുന്ന കടച്ചിലില്‍ അവളെ ഞാന്‍ കാണും.

അവന്റെ കണ്ണുകളില്‍ നന്മയുടെ സാഗരം.....നെറികെടുകളുടെ ലോകത്തിന് താങ്ങാനരുതാത്തത്ര നന്മ

അതിന്റെ തൂവെളിച്ചം എന്റെ പാപങ്ങള്‍ കഴുകിക്കളയട്ടെ!

ആ നന്മയത്രയും, ഒരു കണിക പോലും ചോരാതെ.....ദൈവമേ..എങ്ങനെയാണ് ഞാന്‍ കാത്ത് വെക്കേണ്ടത്?

കടലിനെ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് പോലെയാകുമല്ലൊ..അത്..!

എനിക്കത് കഴിയുമോ?

ഞാന്‍ ജീവിച്ച് അഴുക്ക് പിടിച്ചവള്‍. കണ്ണീരും വിയര്‍പ്പും പുരണ്ടവള്‍.

പാപങ്ങള്‍ കണ്ടും കേട്ടും രുചിച്ചും ശീലിച്ചവള്‍.....

അമ്മയുടെ ഗര്‍ഭത്തില്‍ നിന്നടര്‍ന്ന് വീഴുമ്പോള്‍...എനിക്കുമുണ്ടായിരുന്നല്ലൊ...നന്മയുടെ കണ്ണുകള്‍..

അവയിപ്പോള്‍ എവിടെ?

അവ എന്നേ ദൈവത്തെ കനവ് കാണാതെയായി!

അവയിലിപ്പൊള്‍ സങ്കടപ്പെരുമഴകള്‍ മാത്രം....

എനിക്കു ചുറ്റിനും ഭയവും അസ്വസ്ഥതയും ആര്‍ത്തിയും അഹങ്കാരവും സ്വാര്‍ത്ഥതയും വെറുപ്പും അസുയയും...

ഈ നെറികേടുകളുടെ ലോകത്തേക്ക് അവള്‍ മുഖം തിരിക്കുമ്പോള്‍ ഞാനാ ഇമകള്‍ പൊത്തിപ്പിടിക്കും.

അവന്‍ കിളികളുടെ പാട്ട് മാത്രം കേള്‍ക്കണമെന്നും..മഴവില്ലിന്‍ നിറങ്ങള്‍ മാത്രം കാണണമെന്നും ഞന്‍ ആഗ്രഹിക്കും

ഞാനവള്‍ക്ക് പൂക്കളുടെ തേന്‍ കൊടുക്കും. ആകാശ ചെരുവിലൂടെ എന്റെ പെരുവിരല്‍ത്തുമ്പിലൊരു മഞ്ഞ് തുള്ളിയായി കൊണ്ട്നടക്കും. പുലരിയേയും സന്ധ്യേയും കുഞ്ഞുകൈ നീട്ടി തൊടാന്‍ പഠിപ്പിക്കും

അവന്റെ മനസ്സ് തേച്ച് മിനുക്കിയൊരു ഓട്ട്ക്കിണ്ണമായിരിക്കണമെന്ന് മോഹിക്കും.


പക്ഷെ എത്ര നാള്‍?

എത്ര നാള്‍ കുഞ്ഞേ..നിന്നെ ഭൂതത്താന്റെ നിധിയായി കാത്ത് വെക്കും?

ഇതു ജീവിതമാണ്. സ്നേഹത്തെക്കാള്‍ സ്നേഹശുന്യതയാണിവിടെ. ചിരിയേക്കാള്‍ കണ്ണീരാണിവിടെ.

ഇതു വല്ലാത്തൊരു ലോകമാണ്.

കുഞ്ഞുങ്ങളെ ഞെരിച്ച് കൊല്ലുന്ന...ജന്മദാതാക്കളുടെ ലോകം.

പൂമൊട്ടുകളെ പിച്ചിച്ചീന്തുന്ന നരാധമന്മാരുടെ ലോകം.

കള്ളങ്ങളുടേയും ചതികളുടെയും ലോകം.

യുദ്ധങ്ങളുടെ....പേടിപ്പിക്കലുകളുടെ..പേപ്പിടിച്ച ലോകം

ആരുടെയൊക്കെയോ വാത് വെപ്പുകളില്‍ നമ്മള്‍ പന്തയക്കരുക്കളാകും

ആരുടെയൊക്കെയൊ നേട്ടങ്ങളില്‍ നമ്മള്‍ പണയപ്പണ്ടങ്ങളാകും.

ഈ കറുത്തലോകത്തെ കരിപ്പുക നിന്നെയും തേടി വരാതിരിക്കുമൊ?

നന്മയുടെ കണികകള്‍ ഒന്നൊന്നായി അടര്‍ന്ന് വീഴാതിരിക്കുമൊ..?

എന്റെ കുഞ്ഞേ,നിന്നോട് ഞാന്‍ തെറ്റ് ചെയ്യുകയാണോ...

ഒരോര്‍ത്തര്‍ക്കും സ്വന്തമായി ഓരോ ജീവിതമുണ്ട്..ഓരോ മരണമുണ്ട്.

അത് തിരസ്ക്കരിക്കാന്‍ മനുഷ്യനാര്?

കര്‍മ്മസാഗര‍ത്തില്‍ കൈകാലിട്ടടിക്കുന്ന വെറും നിസ്സാരന്‍...ക്രിമി!

എനിക്ക് ഞാനാകാനും നിനക്ക് നീ ആകാനുമേ കഴിയൂ..

എങ്കിലും നിന്റെ ഭാണ്ഡത്തില്‍ അധികം ചിരിയും കുറച്ച് കണ്ണീരും മാത്രമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം..

നീ തെളിഞ്ഞ ബുദ്ധിയോടെ മുന്നോട്ട് നടക്കുക.

നിന്റെ നടപ്പാതയില്‍..ഞാന്‍ പൂമരങ്ങള്‍ നട്ട് പിടിപ്പിക്കാം. വാരിക്കുഴികള്‍ക്കരികില്‍ ചൂട്ട് തെളിയിച്ച് വെക്കാം

ഇപ്പോള്‍ നീ നക്ഷത്രങ്ങളോടൊത്ത് കളിക്കുക. ദൈവത്തെ കനവ് കണ്ടുറങ്ങുക.

January 13, 2008




കറുത്തമ്മ




സുനാമിത്തിര ഇരമ്പിക്കയറിയ ഡിസമ്പര്‍ ഇരുപത്താറാം തിയ്യതിയാണ് ഞാന്‍ കറുത്തമ്മയെ ആദ്യം കാണുന്നത്.


ഒരുപക്ഷെ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നിരിക്കാം. എങ്കിലും അന്നാണ് കറുത്തമ്മയിലേക്ക് എന്റെ കണ്ണുകള്‍ സശ്രദ്ധം നീളുന്നതും പിന്നെ പറിഞ്ഞു പോരാന്‍ കൂട്ടാക്കാതെ കുറെക്കാലം അവിടെ തന്നെ കുടികൊണ്ടതും.




ആകസ്മികമായി ടെലിവിഷന് മുന്നിലെത്തിപ്പോള്‍ എന്‍.ഡി.റ്റി.വി യില്‍ തിരകളുടെ താണ്ഡവം.


ചെന്നയിലുള്ള സ്യാലനെ വേവലാതിയോടെ ഓര്‍ത്തു. വിവരം പറയാനായി,
"ഇപ്പോഴെത്താ"മെന്ന് പറഞ്ഞ് അത്യാവശ്യത്തിനിറങ്ങിയ സഖാവിനെ ,മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ല.


എങ്കിലും ഉടനെയെത്തുമെന്ന പ്രതീക്ഷയില്‍, വന്നയുടനെ ആ ഭയങ്കര വാര്‍ത്ത പറഞ്ഞ് ഞെട്ടിക്കാനുള്ള ത്വരയില്‍ സില്‍വര്‍‍ ആള്‍ട്ടൊ വളവ് തിരിഞ്ഞ് വരുന്നുണ്ടോ എന്ന് നോക്കി ഞാന്‍ ജനാലയ്ക്കല്‍ നില്‍പ്പായി.


അപ്പോള്‍ പച്ചപുതച്ച പാടത്ത് ഒരു കറുത്ത പൊട്ടായി ഞാന്‍ കറുത്തമ്മയെ കണ്ടു. എന്തോ ചിന്തിച്ച് അലസമായി അവളെ പിന്തുടര്‍ന്ന മിഴികള്‍ കൊയ്ത്തും മെതിയും കഴിഞ്ഞ് ബാക്കിയായ വൈക്കോലിന്റെ ഉണങ്ങിയ മെത്തയില്‍ അവളുടേ ഉണ്ണികളെയും കണ്ടു.


നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സില്‍ നിന്നും സുനാമിത്തിരകള്‍ ഓടിയിറങ്ങി പോയി.


പിന്നെ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.


സഖാവിനെ കണ്ടപ്പോള്‍ ഞാനാദ്യം പറഞ്ഞത്, " ദാ....ആ പാടത്ത് കുഞ്ഞീ നായ്ക്കുട്ടികള്‍" എന്നാണ്. പിന്നെ എന്റെ നാക്കിനെ ശപിച്ച്, കുറ്റബോധത്തോടെ സുനാമി വാര്‍ത്തയുടെ കെട്ടഴിച്ചു.




പഞ്ജിം നഗരത്തോട് തൊട്ട് സ്വര്‍ഗത്തിന്റെ ഒരു കഷ്ണത്തിലായിരുന്നു ഞങ്ങളുടെ പാര്‍പ്പിടം. അതിന് ആകാശത്തേക്ക് തുറക്കുന്ന അഴികളില്ലാത്ത ജാലകങ്ങളും ചില്ലു വാതിലുകളുമുണ്ടായിരുന്നു. അവയിലൂടെ നിത്യവും പുലരിയും സന്ധ്യയും മുഖം തുടുപ്പിച്ച് മുന്നില്‍ വന്നു നിന്നു. ചുമന്ന തുടുവിരലുകള്‍ നീട്ടി ഞങ്ങളെ തൊട്ടു.




അധികസമയവും ഞാന്‍ ജനാലക്കല്‍ തന്നെയായിരുന്നു.


നെല്‍ച്ചെടികളെ തഴുകിയൊഴുകി വരുന്ന ഇളങ്കാറ്റിലൂടെ കൌതുകക്കാഴ്ചകളുടെ ഒരു പ്രളയവും എന്നെ തേടി വന്നുകൊണ്ടിരുന്നു.


അങ്ങനെ എന്നെ തേടി വന്ന ജനാലക്കാഴ്ചകളില്‍ ഒന്നായിരുന്നു കറുത്തമ്മയുടെ ജീവിതം.


സഖാവാണ് പറഞ്ഞത് അവളെ കറുത്തമ്മയെന്ന് വിളിക്കാമെന്ന്.


തകഴിയുടെ കറുത്തമ്മയല്ല.


ഒരു പാവം നാല്‍ക്കാലി കറുത്തമ്മ.


മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരു "ചൊക്ക്ലി പട്ടി". അവളെ വിശ്വവിഖ്യാത കറുത്തമ്മയൊക്കെ ആക്കിക്കളയുന്നത് മഹാപാപം!


എങ്കിലും ഞങ്ങള്‍ അവളെ കറുത്തമ്മ എന്ന് തന്നെ വിളിച്ചു.


അവള്‍ കറുത്തുണങ്ങിയിട്ടാണ്. സര്‍വ്വോപരി അമ്മയാണ്. പിന്നെ മറ്റെന്ത് വിളിക്കാന്‍?


കറുത്തമ്മക്ക് അഞ്ച് ഉണ്ണികളായിരുന്നു. കറുത്തമ്മയുടെ മിനുത്ത കറുപ്പ് ആര്‍ക്കുമില്ല. രണ്ട് പേര്‍ കടും തവിട്ട് നിറത്തിലിരുന്നു. വേറെ രണ്ട് പേര്‍ ഇളം ചുമപ്പും ചാരവര്‍ണ്ണവുമായിരുന്നു. ഒരാള്‍ മാത്രം വെള്ളയില്‍ പുള്ളികള്‍ കുത്തി ചമഞ്ഞ് നടന്നു. അവനെയാണ് എന്റെ കണ്ണുകള്‍ വൈക്കോല്‍ മെത്തയില്‍ പെട്ടന്ന് കണ്ടെത്തുക. അവനിലൂടെ മറ്റുള്ളവരേയും.


സുനാമിയുടെ താണ്ഡവമൊന്നും കറുത്തമ്മക്ക് വിഷയമല്ല. പ്രളയങ്ങളും യുദ്ധങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കറുത്തമ്മ അറിയാറില്ല. കറുത്തമ്മക്ക് മുന്നിലിപ്പോള്‍ ഉണ്ണികളെ പോറ്റിവളര്‍ത്തുക എന്നൊരു ലക്ഷ്യമേയുള്ളൂ. മനുഷ്യരെ പോലെ അതൊരു ദീര്‍ഘകാല സംരംഭമൊന്നുമല്ല.


കറുത്തമ്മ കര്‍മ്മനിരതയാണ്. ഒന്ന് പൂറ്ത്തീകരിച്ചാല്‍ അടുത്തതിലേക്ക് ചുവട് വെക്കേണ്ടവള്‍. ഹ്രസ്വമായ ആയുസ്സില്‍ പ്രകൃതിയുടെ നിയതികളെല്ലാം പ്രതിഷേദ്ധമില്ലാതെ പൂറ്ത്തീകരിക്കേണ്ടവള്‍.


ഉണ്ണികളെ പോറ്റി വളര്‍ത്താന്‍ കറുത്തമ്മ അഹോരാത്രം പണിയെടുത്തു.


ഇതിനിടക്ക് ചിലപ്പോള്‍ ജീവിതത്തില്‍ സുനാമിത്തിരകള്‍ ഇരമ്പിക്കയറും. മറ്റ് ചിലപ്പോള്‍ നിലാവ് പരന്നൊഴുകും. രണ്ടായാലും കറുത്തമ്മ നിര്‍മ്മമയായി നോക്കി നിന്നു.


എന്നാല്‍ എനിക്ക് ആ നിര്‍മ്മമത സാദ്ധ്യമായിരുന്നില്ല.


ഉണ്ണികള്‍ എന്റെ കണ്മുന്നില്‍ കിടന്ന് കളിച്ച് വളരുന്നു. പ്രഭാതങ്ങളില്‍ ഞാനവരെ കാണുവാന്‍ വേണ്ടി മാത്രമുണര്‍ന്നു. അവരുടെ വികൃതികള്‍ കണ്ട് ആവേശം കൊണ്ടു. അവരുടെ എല്ലുന്തിയ ദേഹം കണ്ട് കണ്ണുകള്‍ നിറച്ചു. കറുത്തമ്മ തീറ്റ തേടിയലയുമ്പോള്‍ ഉണ്ണികളെ ആരെങ്കിലും ഉപദ്രവിക്കുമൊ എന്ന് ഭയന്ന് കണ്ണുകള്‍ പൂട്ടാതെ ജനാലക്കല്‍ കാവല്‍ നിന്നു.


വറചട്ടിയില്‍ കിടന്നെന്റെ മീന്‍ കരിഞ്ഞു. പലപ്പോഴും ഗൃഹ ജോലികള്‍ സ്തംഭിച്ച് നിന്നു.


എന്നിട്ടും ഞാന്‍ ജനലയ്ക്കലുള്ള എന്റെ സമാധി തുടര്‍ന്നു. സന്ധ്യയിലേക്ക് ഇരുട്ട് കനച്ചിറങ്ങുങ്ങുമ്പോള്‍ ഞാന്‍ സങ്കടത്തോടെ ജനവാതിലുകള്‍ അടച്ച് കുറ്റിയിട്ടു.


രാത്രി മഴ തിമര്‍ക്കുമ്പോള്‍....മിന്നല്‍പ്പിണരുകള്‍ പാടത്തേക്ക് ഓടിയിറങ്ങുമ്പോള്‍ കറുത്തമ്മയുടെ ഉണ്ണികളെ ഓറ്ത്ത് ഞാന്‍ വേവലാതി പൂണ്ടു.


കറുത്തമ്മ ഒരു തികഞ്ഞ അമ്മ തന്നെയായിരുന്നു. അവള്‍ ഉണ്ണികളെ മുലയൂട്ടി. നക്കി തുവര്‍ത്തി സുന്ദരികളും സുന്ദരന്മാരു‍മാക്കി. അവരോട് കെട്ടിമറിഞ്ഞ് കളിച്ചു. സന്ധ്യയുടെ മഞ്ഞവെളിച്ചത്തിലൂടെ അവരെ നടക്കാന്‍ കൊണ്ട് പോയി. ഉണ്ണികള്‍ക്ക് അഹിതമായതെന്തും പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു.


പൊള്ളുന്ന വെയിലത്ത് കണ്ണെത്താ പാടം മുറിച്ച് കടന്ന് കറുത്തമ്മ തീറ്റ തേടിയലഞ്ഞു. മടങ്ങുമ്പോള്‍ വായ്ക്കുള്ളില്‍ കുഞ്ഞുങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ കൊണ്ട് വന്നു.


ഇതിനിടക്ക് കുട്ടിക്കുറുമ്പുകള്‍ മൂക്കുമ്പോള്‍ വിരുതന്മരെ ശാസിച്ച് അനുസരണ പഠിപ്പിക്കാനും കറുത്തമ്മ മറന്നില്ല.




ഈ ദൂരക്കഴ്ച്ചകളത്രയും ഒപ്പിയെടുക്കാന്‍ എന്റെ കണ്ണുകള്‍ ശരിക്കും അദ്ധ്വാനിച്ചിരുന്നു. കൈവശം ഒരു ദുരദര്‍ശിനിയില്ലാതെ പോയതില്‍ ഖേദിച്ചിരുന്നു.


ഞങ്ങള്‍ക്കിടയില്‍ ഇരുമ്പ് വേലിയും കുറ്റിച്ചെടികളുടെ മതില്‍ക്കെട്ടും തടസ്സം നിന്നു.


എങ്കിലും ഇടക്കെപ്പോഴൊ, ശൈശവം പിന്നിട്ട ഉണ്ണികള്‍ കുറ്റിക്കാട്ടിലൂടെ നൂണ്ടിറങ്ങി കമ്പി വേലിക്കല്‍ വന്ന്, അപ്പാര്‍ട്മെന്റിലെ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഒഴുകിയിയെത്തുന്ന ഗംഭീര വാഹനങ്ങളേയും അവയില്‍ നിന്നും ബഹളം കൂട്ടിയിറങ്ങുന്ന മനുഷ്യരേയും, അത്ഭുതത്തോടെ നോക്കി നിന്നു. തുള്ളുന്ന മനസ്സോടെ ഞാന്‍ അടുക്കളയിലെക്കോടി. ബിസ്ക്കറ്റുമായി വന്ന് ഉണ്ണികള്‍ക്ക് എറിഞ്ഞ് കൊടുത്തു. ഉണ്ണികള്‍ പക്ഷെ എന്നെ നിരാശപ്പെടുത്തി. ഭയത്തോടും അവിശ്വാസത്തോടും ബിസ്ക്കറ്റിലേക്ക് തുറിച്ച് നോക്കി അവര്‍ ഓടിപ്പോയി.




അങ്ങനെയിരിക്കെ ഒരു ദിവസം കറുത്തമ്മയുടെ രണ്ടുണ്ണികള്‍ അപ്രത്യക്ഷരായി. അവരെവിടെ പോയ് മറഞ്ഞുവെന്ന് ഞാന്‍ ആധി പിടിച്ചു. സങ്കടമെല്ലാം മാറ്റി വെച്ച് കറുത്തമ്മ പക്ഷെ എരിയുന്ന പാടത്തിലൂടെ കര്‍മ്മനിരതയായി ഇറങ്ങി. കുറച്ച് നാള്‍ കൂടെ കഴിഞ്ഞപ്പോള്‍ മറ്റ് രണ്ട് പേര്‍ കൂടി എങ്ങോട്ടൊ പോയി മറഞ്ഞു. "വെള്ളുണ്ണി" മാത്രം കുറേക്കാലം വളര്‍ന്നിട്ടും അമ്മയെ പിരിയാന്‍ കൂട്ടാക്കാതെ കറുത്തമ്മയ്യോടൊപ്പം വാലാട്ടി നടന്നു.


പിന്നെ കാഴ്ചകളുടെ ജനവാതിലുകള്‍ അടച്ച് ഞാന്‍ നാട്ടിലേക്ക് പോയി.


വീണ്ടും അടുത്ത ഡിസംബറില്‍ വീട്ട് സാധനങ്ങള്‍ "ഷിഫ്റ്റ്" ചെയ്യാനായി എത്തിയപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ ജനാലക്കല്‍ നിന്നു.


കറുത്തമ്മ ഇപ്പോഴും കര്‍മ്മനിരതയാണ്. പുതിയ "ബാച്ച്" കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന തത്രപ്പാടിലാണ്. "വെള്ളുണ്ണി" മറ്റൊരു സംഘത്തോടൊപ്പം കൂടി അവിടെയൊക്കെ കറങ്ങി നടക്കുന്നു.




അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടര്‍ന്നു.




പ്രകൃതിക്കെതിരെ പട പൊരുതുന്ന മനുഷ്യന് ഒരുപക്ഷെ കറുത്തമ്മയെ ഉള്‍ക്കൊള്ളാനാകില്ല. കറുത്തമ്മ അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയുടെ ആജ്ഞനുവര്‍ത്തിയാണ്.


പ്രകൃതി വിളിക്കുമ്പോള്‍ കറുത്തമ്മ ഉണരും പ്രകൃതി പറയുമ്പോള്‍ ഉറങ്ങും. ഭക്ഷിക്കും. ഇണചേരും. പെറും. പോറ്റും.


കറുത്തമ്മക്ക് പരാതികളില്ല.




November 03, 2007


സ്വപ്നം പോലെ
എന്റെ ഓര്‍മ്മപ്പത്തായം


മഴ പകര്‍ന്നാടിയ ഒരു തുലാസന്ധ്യയില്‍ എന്റെ ഓര്‍മ്മകളുടെ പത്തായത്തില്‍ നിന്നും ഞാന്‍ ഒരിക്കല്‍ കൂടി പടിയിറങ്ങി.
"ഇനിയെന്ന്?" എന്ന് നനഞ്ഞ മിഴികള്‍ എന്നെ പിന്തുടര്‍ന്നു. അവയ്ക്കിടയില്‍ ആയിരം നക്ഷത്ര ശോഭയോടെ രണ്ട് കുഞ്ഞ് നയനങ്ങള്‍, വിരഹവും വേദനയും എന്തെന്ന് അറിയാതെ, മനസ്സിന്റെ വിഭ്രാന്തമായ നിഴല്‍ കൂത്തുകള്‍ അറിയാതെ മിന്നി മിന്നി കത്തി.
എന്തിനെന്നറിയാത്ത ...ലോകത്തിനൊ അവനവനൊ ഉപകരിക്കാത്ത കണ്ണെത്തും അകലത്തില്‍ മാടിവിളിക്കാന്‍ തുരുത്തുകളൊ, മാര്‍ഗ്ഗം തെളിയിക്കാന്‍ വഴി വിളക്കുകളൊ ഇല്ലാത്ത നിശ്ശൂന്യമായ എന്റെ പലായനം!
എനിക്ക് പിന്നില്‍ അമ്മ സ്പന്ദിക്കുന്ന വീട്, തൃത്താവിന്‍ ചെടികളുടെ തണലില്‍ അമ്മയുറങ്ങുന്ന മണ്ണ്, ഒരായുസ്സിന്റെ വാത്സല്യമത്രയും കണ്‍കളില്‍ നിറച്ച് ഏകാകിയായ അച്ഛ, തണല്‍മരമാകുന്ന ചേച്ചി, പിന്നെ ഉണ്ണിച്ചിരിയും കണ്ണീരും നിലാവും നിളയും പോലെ.

ഇല്ല..തിരിഞ്ഞ് നോക്കുന്നില്ല.

നിയതിയുടെ കടലാസ്സ് ചുരുട്ടി പിടിച്ച് കുഞ്ഞി സങ്കടങ്ങളില്‍ നിന്നും..വലിയ സന്തോഷങ്ങളില്‍ നിന്നും ഞാന്‍ ഇറങ്ങി നടക്കുന്നു....
നിശ്ശൂന്യമായ എന്റെ ഏകാന്തതയിലേക്ക് ഞാന്‍ മടങ്ങുന്നു.
പ്രിയമുള്ളൊരാളുടെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍..പ്രിയമേറും മറ്റനേകം കൈകള്‍ അയഞ്ഞ് പോകുന്നുന്നതെന്ത്?
എനിക്ക് പിടി മുറുക്കാന്‍....തെന്നാതെ നടക്കാന്‍ എല്ലാ കൈകളും വേണമെന്ന് പഴയ കുട്ടിയുടുപ്പുകാരിയായി ശാഠ്യം പിടിക്കാതെ നിസ്സഹായമായ സ്വീകാര്യതയോടെ ഞാന്‍ വീണ്ടും ദേശാടനത്തിന് പുറപ്പെടുകയൊ?

കാറിന് പുറത്തേക്ക് കൈ നീട്ടി മഴ നൂലിനെ മുറിച്ച് വീശി കണ്ണില്‍ തുലാവര്‍ഷ പെയ്ത്തുമായി പ്രയാണം തുടങ്ങുമ്പോള്‍ മനസ്സ് "തത്ത്വമസിയില്‍" അഭയം തേടാന്‍ ശ്രമിച്ചു.

വിരുന്നുണ്ണാന്‍ പോയപ്പോള്‍, തത്ത്വമസി വായിച്ചുള്‍ക്കൊണ്ട കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുത്തിക്കോറിയിട്ടത്, എന്നെ കാണിച്ചിരുന്നു ഭര്‍ത്താവിന്റെ അമ്മായി.

എരിഞ്ഞ് കത്തുന്ന ചിന്തകളിലേക്ക് കുളിരാമൃത പ്രവാഹമായാലൊ എന്ന പ്രതീക്ഷയില്‍ ഞാനവയെ വീണ്ടും വീണ്ടും കുടഞ്ഞിട്ട് നോക്കി.
ഞാന്‍ ആരാണൊ, എന്റേത് എന്ന് ഞാന്‍ നേടിയതെന്തൊ..എല്ലാം എന്റെ മരണത്തോടെ ഇല്ലാതാകുന്നു.

അല്ലെങ്കിലും അനേകം സൌരയൂഥങ്ങളിലൊന്നില്‍ നിസ്സാരനായൊരു സൂര്യന് ചുറ്റും വലം വെക്കുന്ന അനേകം ഗ്രഹങ്ങളില്‍ ഒന്നായ നിസ്സാരഭൂമിയിലെ ഏതോ കോണിലെ കേരളമെന്ന ഇത്തിരി മണ്ണില്‍ നിന്നും കുറച്ചപ്പുറത്തേക്കുള്ള എന്റെ പ്രയാണം എത്ര നിസ്സാരം!

മരണത്തോടെ ഇല്ലാതാകുന്ന "എന്റേതിന്" വേണ്ടി ഞാന്‍ തിന്നുന്ന വേദന എത്ര അപ്രസക്തം!

പക്ഷെ സ്നേഹത്തിന്റെ ശക്തി തത്ത്വചിന്തകളേക്കാള്‍ അപാരമാണ്. അനിഷേധ്യമാണ്.
അതൊരു കൊടുങ്കാറ്റായി വന്നെന്റെ ദര്‍ശനങ്ങളെ കടപുഴക്കിയിട്ടു.
അല്ലെങ്കിലും സന്യാസിയുടെ സാത്വികഭാവം എനിക്ക് ഇണങ്ങുകയില്ല.
തീക്ഷണ സ്നേഹത്തില്‍..അതിന്റെ വേദനയില്‍ തപിക്കുന്നൊരാത്മാവ്
അമാത്രമായ സ്നേഹത്തില്‍ നിന്നും മോക്ഷം കാംക്ഷിക്കുമൊ?

വര്‍ഷങ്ങളായി രാവും പകലും കണ്ട് കൊണ്ടിരുന്നത്, പിന്നെ ഒരു കോടി തവണ അകക്കണ്ണ് കൊണ്ട് നിദ്രയിലും നിനവിലും കണ്ടത്...ആ കാശ്ചകളത്രയും വീണ്ടുമൊരിക്കല്‍ കാണുവാന്‍ വേണ്ടി ഒരു കാറ്റായി പാഞ്ഞ് ചെന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്നാണ്.

പരോളിലിറങ്ങിയ പ്രതിയുടെ മനസ്സോടെ എന്റെ മണിമുറ്റത്തെ നിറത്തുടിപ്പുകളത്രയും കണ്ട് നിന്നു.
പച്ചയുടുത്ത എന്റെ വീട്, അതിന് മുന്നിലെ പുല്‍ത്തകിടിയും അരുവിയും..അച്ഛ ശ്രദ്ധാപൂര്‍വം പരിപാലിക്കുന്ന പൂന്തോട്ടത്തിലെ സുന്ദരിക്കുട്ടികള്‍, എല്ലാറ്റിനും മുകളില്‍ കുട നിവര്‍ത്തിയ എന്റെ നീലാകാശത്തിന്റെ ഒരു കീറ്...ഇവിടെയാണെന്റെ ഓര്‍മ്മകളത്രയും.
ഇവിടെയാണെന്റെ ബാല്യകൌമാരങ്ങള്‍, ഇവിടെയാണെന്റെ പ്രണയവും വിരഹവും, ഇവിടെയാണെന്റെ സ്വപ്നങ്ങളും നഷ്ടങ്ങളും, ഇവിടെയാണെന്നെ കുളിര്‍ക്കോരിയനുഗ്രഹിച്ച ആഹ്ലാദങ്ങളും...അവയെ കശക്കിയെറിഞ്ഞ നോവിന്റെ തീജ്വാലകളും.
ഞാന്‍ ഇവിടത്തേതാണ്.

"അച്ഛേ, സുഖല്ലെ?" മുറ്റത്തേക്കിറങ്ങി വന്ന അച്ഛയുടെ വാത്സല്യ കൂട്ടിലേക്ക് കയറി നിന്നു.
പുതിയൊരാളുടെ തൂവല്‍ സ്പര്‍ശത്തില്‍ അച്ഛയുടെ ഏകാന്തതയുടെ ചുളിവുകള്‍ നിവര്‍ന്നിരുന്നു.
പഴയ പരിചയം പുതുക്കി ബെല്ല എഴുന്നേറ്റ് നിന്ന് വാലിളക്കി.
പൂന്തോട്ടത്തിലെ സുന്ദരികുട്ടിയൊന്നിനെ നുള്ളിയെടുത്ത് ജാതി മരത്തിനപ്പുറത്ത് തൃത്താവിന്‍ തൈകളുടെ ശീതളിമയിലേക്ക് ഓടി.
"അമ്മേ...ഞാന്‍ വന്നു.."
നന്ത്യാര്‍വട്ട പൂവ് വാങ്ങി പിടിച്ച് അമ്മ ചിരിച്ചു.
"എന്റെ കുട്ടി വന്നല്ലൊ"
ഓരൊ തുളസിയിലയിലും പൂവിലും അവയെ തഴുകുന്ന ഇളം കാറ്റിലും അമ്മ ചിരിച്ചു.
പൂമുഖത്ത് നിറഞ്ഞ ചിരിയായി ചിച്ചു.
ഒരു ആശ്ലേഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ പറഞ്ഞു.
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ വിമാനത്താവളത്തില്‍ കൈ വീശി നിന്ന പഴയ പെണ്‍കിടാവല്ല.
മാതൃത്വത്തിന്റെ മേദുരതയില്‍ അവള്‍ മറ്റൊരാള്‍!
"എത്ര വേഗമോമനെ....നിന്നിലെ...കുസൃതിക്കുടുക്കയൊരമ്മയായി"
എന്ന ഒ.ന്‍.വി കവിത പോലെ.
"എവിടെ?എന്ന തിടുക്കത്തില്‍ അകത്തേക്ക്.
കട്ടിലില്‍ കമിഴ്ന്നുറങ്ങുന്നു....വെള്ള കുപ്പായമണിഞ്ഞവള്‍....ഒരു തുമ്പപ്പൂവിറുത്തിട്ട കണക്കെ.
അവള്‍ പര്‍ണിക....കുഞ്ഞിലയുടെ തരളത!..
"ഉണര്‍ത്തട്ടേ..?"
"വേണ്ട....ഉണരുവാന്‍ കാത്തിരിക്കാം"
പതിനാല് മാസക്കാലം കാത്തിരുന്നതല്ലെ...പിന്നെയാണൊ...!
കുഞ്ഞു വിരല്‍ത്തുമ്പിലും പട്ട് മുടിച്ചുരുളിലും തൊട്ട് കാത്തിരുന്നു.
അവള്‍ ഉണര്‍ന്നു.
കുഞ്ഞി സങ്കടത്തില്‍ പൊട്ടിയല്ല.
മൃദുലമായ ചിരിയില്‍...പൂത്തുലഞ്ഞ്.
കൈനീട്ടിയപ്പോള്‍ പരിചയക്കേടിന്റെ അസ്കിതയൊന്നും കാട്ടാതെ..മായമ്മയുടെ നെഞ്ചില്‍ പറ്റി ആലിലക്കണ്ണനായി.
"ഫോര്‍ യൂ..മേം?"
കണ്ണ് തുറക്കുമ്പോള്‍ ആലിലക്കണ്ണനില്ല....കളിചിരികളില്ല...സ്നേഹമുഖങ്ങളൊന്നുമില്ല.
എല്ലാം ദൂരെ.
കൈപ്പിടിയില്‍ നിന്നുമൂര്‍ന്നു പോയ ഒരു ചില്ല് സ്വപ്നം പോലെ.
ലണ്ടന്‍ എത്താറാകുന്നുവെന്ന് മുന്നിലെ മോണിറ്ററില്‍ തെളിഞ്ഞു. ഒന്ന് കരയാനുള്ള സ്വകാര്യതക്ക് വേണ്ടി..ഇനിയുമെത്ര കാതം!
"ഫോര്‍ യൂ മേം"
തലപ്പാവണിഞ്ഞ എമിറേറ്റ്സ് സുന്ദരിയുടെ ചുമന്ന ചുണ്ടുകള്‍ ചിരി വിടാതെ ചോദിക്കുന്നു.
"ഓറഞ്ച് ജ്യൂസ്"
എനിക്ക് വേണ്ടത് അതൊനുമല്ലെന്നറിഞ്ഞ് കൊണ്ട്...ഞാന്‍ വെറുതെ പറഞ്ഞു.
നരച്ച കൂടാരത്തില്‍ മടങ്ങിയെത്തി നാട്ടിലേക്ക് വിളിച്ചപ്പോള്‍...അച്ഛ പറഞ്ഞു.
"ഒരു സ്വപനം കണ്ടത് പോലെ..തോന്നുന്നു.
ഒക്കെ പെട്ടെന്ന് കഴിഞ്ഞൂ"
അതെ...എല്ലാവരും ചേര്‍ന്ന് ചന്തമുള്ളൊരു സ്വപ്നം കാണുകയായിരുന്നു.
നല്ല സ്വപ്നങ്ങള്‍ അങ്ങനെയാണ്. പെട്ടെന്ന് അവസാനിക്കും.
അവയെ അനുകാമം വലിച്ച് നീട്ടാന്‍ ആര്‍ക്കും കഴിയില്ല.
അവ വരുന്നതും പോകുനതും നമ്മുടെ സമ്മതം ചോദിച്ചല്ല.
വീണ്ടും വരുമൊരിക്കല്‍....എല്ലാ നിറങ്ങളും വാരി ചൂടി...എന്ന കാത്തിരിപ്പല്ലേ ജീവിതം!



August 13, 2007


ചില നാല്‍ക്കാലി കഥകള്‍

ഞങ്ങളുടെ വീട്ടില്‍ ഒരു തൊഴുത്തൊ, അതിലൊരു പശു കുടുംബമൊ ഉണ്ടായിട്ടില്ല ഒരിക്കലും.
വേനലവധിക്ക് അമ്മയുടെ തറവാട്ടില്‍ പോകുമ്പോഴാണ് ഞങ്ങള്‍ കുട്ടികള്‍ പശുവിനെ പരിചയപ്പെടുന്നത്.

അവിടെ തൊഴുത്തിന് മുന്നില്‍ ഒരു നെല്ലിപ്പുളി മരമുണ്ടായിരുന്നു.
നെല്ലിപ്പുളിമണികളുടെ പുളിയും ചവര്‍പ്പും, രാക്ഷസരുപം പൂണ്ട് നില്‍ക്കുകയും പിന്നെ കലക്രമേണ ഐസ്ക്കട്ട പോലെ അലിഞ്ഞില്ലാതാകുകയും ചെയ്യുന്ന വൈക്കോല്‍ തുറു, ഓട്ടു പാത്രത്തില്‍ അപ്പോള്‍ കറ്ന്നെടുത്ത പാലിന്റെ നുരയും പതയും ഇളംചൂടും, പച്ചച്ചാണകത്തിന്റെ മണം, എന്തിനധികം പറയുന്നു.., കട്ടത്തൈരില്‍ അമ്മായി ഉരുണ്ട കൈല് കൊണ്ട് ഉപ്പ് ചേര്‍ത്തിളക്കുന്നതിന്റെ താളം പോലും എന്നില്‍ കൌതുകം നിറച്ചിരുന്നു.

പശുവിനെ കറക്കുന്നത്, കുളിപ്പിക്കുന്നത്, വട്ടകത്തില്‍ കപ്പലണ്ടി പിണ്ണാക്ക് കലക്കിയതും കഞ്ഞി വെള്ളവും വിളമ്പി ഊട്ടുന്നത്...എല്ലാം കാണാന്‍ ഞാന്‍ പടിഞ്ഞാറേ ഇറക്കാലിയില്‍ നില്‍ക്കും.
എന്നാലൊ പശുവിനെ തൊട്ട് തലോടനും കൂട്ടുക്കൂടാനുമുള്ള ചങ്കൂറ്റവുമില്ല.
നന്ദിനിയെന്നും പാര്‍വതിയെന്നുമൊക്കെ ഐശ്വര്യം തികഞ്ഞ പേരുകളും കറുത്ത് തിളങ്ങുന്ന നീള്‍ മിഴികളും എന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. എങ്കിലും തടിച്ചുരുണ്ട ദേഹവും കൂര്‍ത്ത കൊമ്പുകളും എന്നെ പുറകോട്ട് തന്നെ തള്ളി.

പക്ഷെ വളരും തോറും ആട്, പശു, കാള, എരുമ എന്നിങ്ങനെയുള്ള നാല്‍ക്കാലികള്‍ പച്ചക്കറിക്കാരായ "ശുദ്ധ ബ്രഹ്മണന്മാര്‍" ആണെന്നും ഉപദ്രവകാരികളല്ലാത്ത സാധു മൃഗങ്ങളാണെന്നും തിരിച്ചറിവുണ്ടായി.

എന്നാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, സ്ക്കൂള്‍ വിനോദ യാത്രയില്‍ വെച്ച് ആ തിരിച്ചറിവ് തലയും കുത്തി വീണു.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും മധുരയിലെ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ നാടക്കുന്ന കെട്ടിടത്തിന് മുന്നിലെ (അരനിമിഷം കൊണ്ട് യുദ്ധക്കളത്തിന്റെ പ്രതീതിയുളവാക്കിയ) മൈതാനവും കുടമണി കെട്ടിയ കാള കൂറ്റനും മങ്ങാതെ കിടപ്പുണ്ട്.

പൊരിവെയിലത്ത് റ്റിക്കറ്റെടുത്ത് ഷോ തുടങ്ങുന്നത് കാത്ത് നില്‍ക്കുകയായിരുന്നു ഞങ്ങള്‍ കുട്ടികള്‍.
നിന്ന് നിന്ന് കാല് കഴച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനും എന്റെ കൂട്ടുകാരി അമ്പിളിയും ക്ലാസ്സ് ടീച്ചറോട് അനുവാദം ചോദിച്ച് കുറച്ചപ്പുറം മാറിയുള്ള മരത്തണലില്‍ ഇരിക്കാന്‍ പുറപ്പെട്ടു.

അന്ന് ഞാന്‍ നേര്‍ വര പോലെയും അമ്പിളി പേരിനെ അന്വര്‍ത്ഥമാക്കും വിധം വെളുത്തുരുണ്ടുമായിരുന്നു. ഞങ്ങളെ ഒന്നിച്ച് കണ്ടാല്‍ "പത്ത്" എന്നാണ് സഹപാഠികള്‍ പറയാറുള്ളത്.

അങ്ങനെ ഞങ്ങള്‍ മുന്നോട്ട് നീങ്ങവെ വഴിയില്‍ ഒരു കാളക്കൂറ്റനെ കണ്ടു. മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും ഇടയില്‍ മേഞ്ഞ് ശീലിച്ച കാള ഞങ്ങള്‍ക്കൊരു വെല്ലുവിളിയാകുമെന്ന ചിന്ത അശ്ശേഷമില്ലായിരുന്നു. എന്നാല്‍ അധികം ചിന്തക്കൊന്നും ഇട നല്‍കാതെ, വെറുതെ നിന്ന കാള, പൊടുന്നനെ കൊമ്പു കുലുക്കി രണ്ട് കുതിച്ചുച്ചാട്ടം നടത്തി ഞങ്ങള്‍ക്ക് നേരെ പാഞ്ഞ് വന്നു. പത്തെന്ന അക്കത്തിനോട് കാളക്ക് എന്തെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവൊ എന്നറിയില്ല.

ഒന്നും പൂജ്യവും വേര്‍പ്പിരിഞ്ഞു. പ്രാണനും കൈയ്യില്‍ പിടിച്ചൊരു ഓട്ടമാണ്.

പിന്നെ കാണുന്നത്...ക്യൂവില്‍ നിന്ന മറ്റെല്ലാ കുട്ടികളും ടീച്ചര്‍മാരും അവിടെ ഷോ കാണാനെത്തിയ കുടുംബങ്ങളും ഒക്കെ പരക്കം പായുന്നതാണ്. ആളുകള്‍ പേടിച്ചോടുന്നത് കാണാന്‍ നല്ല രസമുണ്ടെന്ന് കാളക്ക് തോന്നിക്കാണണം. അത് വീണ് കിട്ടിയ നേരമ്പോക്കിനെ പരമാവധി മുതലെടുത്തുക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞ് ഭീകരാരവസ്ഥ സൃഷ്ട്ടിച്ചുക്കൊണ്ടേയിരുന്നു.

അന്നേരം ഒന്നെനിക്ക് മനസ്സിലായി..ലോകത്തേക്ക് വെച്ച് ഏറ്റവും വലിയ സ്വാര്‍ത്ഥ ഞാനാണെന്ന്. ആരെയൊക്കെയോ ഒന്തിത്തളി പാഞ്ഞ് കൊണ്ടിരുന്ന എന്റെ മനസ്സില്‍ കാളക്കൊമ്പില്‍ നിന്നും എന്റെ ദേഹത്തെ രക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.
ഒടുവില്‍ ഒരു കടയില്‍ കയറി നിന്ന് കര്‍ത്താവിനെ വിളിക്കുന്ന മദര്‍ സുപ്പീരിയറെ കണ്ട്..ഞാനും അങ്ങോട്ട് കയറി. പാവം..വയസുകാലത്ത് കുട്ടി സംഘത്തോടൊപ്പം വിനോദയാത്രക്ക് പുറപ്പെട്ടതാണ് മദര്‍.

ബോറടിച്ചപ്പോള്‍ കാള കളിതമാശ അവസാനിപ്പിച്ചു. കരച്ചിലും ചിരിയുമൊക്കെ കൂട്ടിക്കുഴച്ച് ഞങ്ങള്‍ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ കണ്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വിവാഹിതയായി എന്റെ സഖാവുമൊത്ത് ഗോവയില്‍ താമസമാക്കി.
ഒരിക്കല്‍ നാട്ടില്‍ നിന്നും എന്റെ അച്ഛയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഗോവന്‍ പര്യടനത്തിനായി വന്നു.
ഒരു സന്ധ്യക്ക് ഞങ്ങളെല്ലാം ചേറ്ന്ന് അഞ്ജുന ബീച്ച് കണ്ട് മടങ്ങുകയാണ്. ഇടുങ്ങിയ വഴിക്കപ്പുറവുമിപ്പുറവും സീസണല്‍ കച്ചവടക്കാര്‍ വെച്ച് കെട്ടിയ താല്‍ക്കാലിക വസതികളാണ്. കണവന്മാര്‍ രണ്ട് പേരും മുന്നേ നടന്ന് ബഹുദൂരമെത്തി. വഴിക്കൊരു വശമായി അച്ഛയും മറുവശത്ത് കൂടേ ഞങ്ങള്‍ പെണ്മണികളും നടന്നു. ഏറെ കാലമായി കണ്ടതിന്റെ ആവേശത്തള്ളിച്ചയില്‍ കഥകള്‍ പറഞ്ഞ് സ്ഥലകാല ബോധമില്ലാതെ നടക്കുമ്പോള്‍ പിന്നിലൊരു അമറല്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട്ത് ഒരു എരുമ തലയും കുലുക്കി പാഞ്ഞ് വരുന്നതാണ്.

ഒന്നും ചിന്തിക്കാനും പറയാനും ചര്‍ച്ചചെയ്യാനും സമയമില്ല. ഒരേ സമയം എന്റെ തലയില്‍ ഇത്രയും ബള്‍ബുകള്‍ ഒന്നിച്ച് കത്തി.

എരുമക്ക് ഓടിച്ചാടി പോകാന്‍ വഴിയില്‍ സ്ഥലമില്ല.
പഴയെ പോലെ ഒരു കസറത്ത് കാണിക്കാന്‍ എന്റെ ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നെ അനുവദിക്കുകയുമില്ല.
അപ്പോള്‍ പിന്നെ വഴിയരിലികിലെ കൂടാരത്തിലേക്ക് കയറി നില്‍ക്കുക തന്നെ.

ഞാന്‍ കൂടാരത്തിലേക്ക് സശ്രദ്ധം കയറി. ചേച്ചിയും അപ്രകാരം തന്നെ ചെയ്യുമെന്ന വിശ്വാസത്തില്‍.

അകത്തെ ഇരുട്ടിലെത്തിയ പാടെ പുറകിലെന്തൊ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന ശബ്ദം കേട്ടു.
തിരിഞ്ഞ് നോക്കുമ്പോള്‍ വാതില്‍ക്കല്‍ കിടന്ന കരിങ്കല്ലില്‍ തട്ടി ചേച്ചി കമിഴ്ന്ന് വീണു കിടക്കുന്നു. അച്ഛ ഏച്ചിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. എരുമ ഓട്ടം നിറുത്തി ഇതെല്ലാം കണ്ട് മിഴിഞ്ഞ് നോക്കി നില്‍ക്കുന്നു. എരുമയുടെ കണ്ണുകളില്‍ അത്ഭുതമാണൊ അനുതാപമാണൊ?

"പേടിക്കേണ്ട്..പേടിക്കേണ്ട്" എന്ന് കൂടരത്തിലെ സ്ത്രീ പറയുന്നുന്ണ്ടായിരുന്നു.

ഇതെല്ലാം ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് സംഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലൊ!

അപ്പോഴെക്കും എരുമയുടെ ഉടമസ്ഥന്‍ എത്തി എരുമയെ വീളിച്ചുക്കൊണ്ട് പോയി.
കുട്ടം പിരിയുകയും വഴിയിലേക്ക് ഇരുട്ട് വീണ് തുടങ്ങുകയും ചെയ്ത്പ്പോള്‍ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടുകയായിരുന്നിരുന്നു എരുമ.

ഏതായാലും ചേച്ചിയുടെ ചോര തള്ളുന്ന മുറിവുകളില്‍ പ്ലാസ്റ്ററൊട്ടിച്ച് ഞങ്ങള്‍ ഒരുപാട് ചിരിച്ചു.
ഇപ്പോഴും.....മനസ്സിന്റെ ഏത് കനപ്പിലെക്കും ചിരിയുടെ മാലപ്പാടക്കള്‍ പൊട്ടിച്ചുക്കൊണ്ട് ഈ ഓര്‍മ്മ കടന്ന് വരാറുണ്ട്.

July 10, 2007


അടുക്കള മാഹാത്മ്യം

എന്റെ കൌമാരത്തിന്റെ പ്രാരംഭത്തിലെന്നോ ഒരു മാസികയില്‍ നിന്നും മെനേകാ ഗാന്ധിയുമായുള്ള അഭിമുഖം വായിക്കാനിടയായി. രാഷ്ട്രീയം, ജന്തു സ്നേഹം എന്നിങ്ങനെ പലവിധ ആനക്കാര്യങ്ങളുമായി സംഭാഷണം ആകാശം മുട്ടെ വളരേ..ലേഖകന്‍ പെട്ടന്നൊരു ചേനക്കാര്യം ചോദിച്ച് രസച്ചരട് പൊട്ടിച്ച് കളഞ്ഞു.

പാചകത്തെ കുറിച്ചായിരുന്നു ചോദ്യം.
തനിക്ക് പാചകമറിയില്ലെന്നും..പചകത്തില്‍ താല്പര്യമില്ലെന്നും മെനേകാജി..സന്തോഷത്തോടെ പറഞ്ഞു. ഒപ്പം കടുപ്പത്തിലൊരു എതിര്‍ ചോദ്യവും ചോദിച്ചു. താനൊരു സ്ത്രീയായത് കൊണ്ട് മാത്രമല്ലേ….ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ തോന്നിയത്…എന്നോ മറ്റോ ആയിരുന്നു ആ കടുകടുപ്പന്‍..മറുചോദ്യം.

അത് കേട്ട് അന്നത്തെ കുട്ടി ഫെമിനിസ്റ്റ് വല്ലാതെ ആവേശം കൊണ്ടു.
എങ്കിലും ആ കുട്ടി ഫെമിനിസ്റ്റിന് അമ്മ വെച്ച് വിളമ്പുന്ന ആഹാരത്തോട് വല്ലാത്തൊരു സ്നേഹം തന്നെയുണ്ടായിരുന്നു.

ഒരു ദിവസത്തെ പട്ടാള(സ്ക്കൂള്‍) ജീവിതം അവസാനിപ്പിച്ച്….ഒരു മണിക്കൂര്‍ നേരം നീണ്ട യാത്രയും കഴിഞ്ഞ് വീട്ടിലെത്തി ഷൂസും സോക്സും ബാഗുമൊക്കെ ഓരോ ദിക്കിലേക്ക് വലിച്ചെറിഞ്ഞ് തീന്മേശക്ക് മുന്നില്‍ വിശന്ന് പൊരിഞ്ഞ് ഇരിക്കുമ്പോള്‍ മുന്നിലെ ഒഴിഞ്ഞ പത്രത്തിലേക്ക് അമ്മ വിളമ്പാറുള്ള ചോറും കറികളും…അതിന്റെ നിറ വൈവിധ്യം…അതില്‍ നിന്നുയരുന്ന മണം- അതിനേക്കാള്‍ വലിയൊരു ആനന്ദം ജീവിതത്തിലുണ്ടായിട്ടില്ല തന്നെ.

കോളെജിലെ അദ്ധ്യാപനപ്പണി‍ പുല്ല് പോലെ വലിച്ചെറിഞ്ഞിട്ടായിരുന്നു കുട്ടി ഫെമിനിസ്റ്റിന്റെ അമ്മ നിറങ്ങളും മണങ്ങളും പൂക്കുന്ന ഭക്ഷണ സമ്മാനങ്ങള്‍ ഒരുക്കി വെച്ച്..സ്ക്കൂള്‍ വിട്ട് വരുന്ന കുട്ടികളെയും നോക്കി ഉമ്മറത്ത് വഴിക്കണ്ണുമായി കാത്ത് നിന്നിരുന്നത്. അവര്‍ക്ക് ഓടിയും ഒളിച്ചും കളിക്കാന്‍ മുറ്റത്ത് പൂന്തോട്ടം വെച്ച് പിടിപ്പിച്ചത്. അവര്‍ക്ക് പഠിക്കാനും ഉറങ്ങാനും വീടിന്റെ അകത്തളങ്ങള്‍ ഒരു ക്ഷേത്രം പോലെ വിശുദ്ധമയി കാത്ത് വെച്ചത്.

വിദ്യ വിളമ്പുന്ന മഹത് കര്‍മ്മത്തില്‍ നിന്നുമിറങ്ങി വന്ന്..വെറും അടുക്കളക്കാരിയായി കൂടിയതില്‍ കുട്ടി ഫെമിനിസ്റ്റിന് അമ്മയോട് കടുത്ത അമറ്ഷമുണ്ടായിരുന്നു. എങ്കിലും സ്കൂള്‍ വാനിറങ്ങി വരുമ്പോള്‍ പൂമുഖത്ത് അമ്മയുടെ പുഞ്ചിരി കാണാതിരുന്നാല്‍ കുട്ടി ഫെമിനിസ്റ്റിന് സങ്കടം വരുമായിരുന്നു.
അമ്മയെ എത്ര കിട്ടിയാലും മതിവരാത്ത കുട്ടിയുടെ സ്വാര്‍ത്ഥത!
എല്ലാ കുട്ടികളും അങ്ങനെ തന്നെയായിരിക്കും. അമ്മയുടെ സ്നേഹം..സാന്നിദ്ധ്യം…അമ്മ വെച്ചു വിളമ്പുന്ന ഭക്ഷണം….അതൊക്കെ എല്ലാ കുട്ടികളുടെയും ആഗ്രഹമാണ്…..അവകാശമാണ്.

അമ്മയ്ക്കായിരുന്നു പാചകത്തിന്റെ മുഴുവന്‍ ചുമതലയും.
വെല്ലപ്പോഴും ഒരു ഓമ്ലെറ്റോ, ഫ്രൂട്ട് സാലഡോ, സാന്വിച്ചോ ഒക്കെയായി ഒതുങ്ങി അച്ഛയുടെ പാചക വിരുതുകള്‍. ഞാനറിയുന്ന എല്ല വീടുകളിലും അങ്ങനെ തന്നെയായിരുന്നു.
ഉദ്യോഗസ്ഥയൊ കുടുംബിനിയൊ ആകട്ടെ അമ്മമ്മാര്‍ക്ക് തന്നെയായിരുന്നു അടുക്കള ഭരണം.
അപൂര്‍വ്വം ചില അച്ഛന്മാര്‍ മാത്രം അല്ലറച്ചില്ലറ സഹായങ്ങള്‍ ചെയ്തു. രണ്ട് ഉള്ളി തൊലി കളഞ്ഞും നാരങ്ങ പിഴിഞ്ഞും ഒക്കെ…….അനര്‍ഹമായ കൈയ്യടി നേടി.
ഭക്ഷണ ശാലകളിലും സദ്യ വട്ടങ്ങളിലും നള പാചകം കൊഴുത്തു. അപ്പോഴും വീട്ടിലെ അടുക്കള സ്ത്രീയുടെ സ്വന്തമായി തുടര്‍ന്നു. ചിലര്‍ ഒരു ബാധ്യതയായും ഭാരമായും മറ്റു ചിലര്‍ അവകാശമായും സാമ്രാജ്യമായും അടുക്കളയെ കൊണ്ട് നടന്നു.

എന്തു കൊണ്ടാണ് അടുക്കള പെണ്ണിന്റേതാകുന്നത് എന്ന ചോദ്യം കുട്ടിക്കാലത്ത് വല്ലാത്ത കൌതുകവും പിന്നെ വളരുന്തോറും അസഹിഷ്ണുതയും അമര്‍ഷവും പ്രതിഷേധവും ഉണര്‍ത്തി. പുറമേക്ക് “വിപ്ലവ വിലോല“യായ് നില്‍ക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ അമ്മ തന്നെ ഭക്ഷണം വിളമ്പി തരണമെന്ന് ശാഠ്യം പിടിക്കുന്ന ഒരു കുട്ടിയായി തുടര്‍ന്നത് വിരോധാഭാസം!!!

ഇതിനിടക്ക് കാലം ഒരു വല്ലാത്ത കുതിച്ചുച്ചാട്ടം നടത്തി. അടുക്കളയില്‍ അവശേഷിച്ചിരുന്ന പെണ്ണുങ്ങള്‍ കൂടെ അരങ്ങത്തേക്ക് നെട്ടോട്ടമോടി. മിടുക്കികളെ തട്ടി നടക്കാന്‍ വയ്യെന്നായി. മലയാളക്കരയിലെ ആണുങ്ങളായ ആണുങ്ങളൊക്കെയും പെട്ടന്നതാ ഹ്രിദയ വിശാലത കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്നു. കുട്ടി ഫെമിനിസ്റ്റ് സ്വപ്നം കണ്ട നല്ല നാളെയുടെ ഉദയം!

പക്ഷെ അടുക്കളയില്‍ നിന്നുമൊരു ഞെരുക്കം.
പൊടുന്നനെ വന്നു മൂടിയ അനാഥത്വത്തില്‍ മുറുകി പകച്ച കണ്ണുകളോടെ അടുക്കള നിന്നു.
അതിനകത്തിപ്പോള്‍ അമ്മമ്മാരുമില്ല. അച്ഛന്മാരുമില്ല. പകരം കച്ചവട കുത്തക ശക്തികള്‍ കുത്തി നിറച്ച ബഹുവര്‍ണ്ണ കൂടുകള്‍. ആ കൊതിപ്പിക്കുന്ന പൊതികളിലിരുന്ന് പലവിധ വ്യാധികള്‍ കോക്രി ചിരി ചിരിച്ചു. ആണാണോ പെണ്ണാണോ..അടുക്കളക്ക് ചുക്കാന്‍ പിടിക്കേണ്ടത് എന്ന ചര്‍ച്ച തീരുമാനത്തിലാകും മുന്നേ അടുക്കള തന്നെ ഇല്ലാതാകുന്ന സ്ഥിതി വിശേഷം.

കുട്ടി ഫെമിനിസ്റ്റ് പണ്ടൊരിക്കല്‍ അമ്മയുടെ വാലിന്‍ തൂങ്ങി അടുക്കളയില്‍ കയറി. പിന്നെ അടുക്കളയുമായി അനുരാഗത്തിലായി. ആദ്യം ലൊട്ടുലൊടുക്ക് പാചകം……വീട്ടില്‍ നിന്നും കൈയ്യടി കിട്ടിയതോടെ മുന്തിയ കാര്യങ്ങളില്‍ കൈവെച്ച് തുടങ്ങി.
ചൊക്കളേറ്റും കട്ലെറ്റുമൊക്കെ ഉണ്ടാക്കി അടുക്കള കാണാത്ത കൂട്ടുകാരികള്‍ക്കിടയില്‍ വിതരണം ചെയ്യുമ്പോള്‍ അവരുടെ മുഖത്തുയരുന്ന അത്ഭുതം തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം.
ക്ലാസ്സിലെ മിടുമിടുക്കികള്‍ക്ക് മുന്നില്‍ ഒന്ന് ഞെളിഞ്ഞ് നില്‍ക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അടുക്കളയിലേക്കുള്ള കുതിച്ച് കയറ്റം.
പിന്നീട് അതിലുമൊക്കെ അപ്പുറമാണ് അന്നവും അടുക്കളയുമെന്ന് തിരിച്ചറിവുണ്ടായി. ഭക്ഷണം മനുഷ്യന് ആവശ്യവും..ആനന്ദവും ആരോഗ്യവും ഒക്കെയാണ്. അടുക്കള അവന്റെ ജീവന്റെ …ജീവിതത്തിന്റെ... ഹ്രിദയ ബന്ധങ്ങളുടെ കുടുംബത്തിന്റെ നിലനില്‍പ്പിനാധാരമാണ്. അന്നം ദൈവമാണ്. അടുക്കള പൂജാമുറിയും. നമുക്ക് നമ്മുടെ അടുക്കളകളെ കടന്നു കയറ്റക്കാരില്‍ നിന്നും തിരിച്ച് പിടിക്കാം.

ഈയിടെ കാനഡയില്‍ നടത്തിയ ഒരു കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് വായിക്കാനിടയായി. ആണും പെണ്ണും ജോലിക്ക് പോകുന്ന കുടുംബങ്ങളില്‍ വീട്ടുകാര്യങ്ങള്‍ എങ്ങനെ നിവ്വഹിക്കപ്പെടുന്നു? 60% കുടുംബങ്ങളില്‍ അതിപ്പോഴും സ്ത്രീയുടെ മാത്രം ചുമതലയാണ്. 30 % വീടുകളില്‍ പുരുഷന്‍ ചില്ലറ സഹായങ്ങള്‍ ചെയ്യുന്നു. വെറും പത്ത് ശതമാനം വീടുകളില്‍ ഇരുക്കൂട്ടരും അത് തുല്യമായി ഭാഗിച്ചെടുത്തിരിക്കുന്നു. സ്ത്രീയും പുരുഷനും തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒരു സമൂഹത്തിന്റെ സ്ഥിതിയിതാണെന്നറിയുമ്പോള്‍ ആ പഴയ കൌതുകം അടക്കാനകുന്നില്ല. എത്ര തെന്നി മാറിയിട്ടും വീണ്ടും വീണ്ടും അടുക്കള …..അതു പാചകത്തിനോ…..പങ്കുവെക്കലിനോ അകട്ടെ പെണ്ണിനോട് അള്ളി പിടിക്കുന്നതെന്താണ്?
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ബോധപൂര്‍വ്വമായ അടിച്ചേല്‍പ്പിക്കല്‍ മാത്രമാണോ ഇത്? അല്ലെങ്കില്‍ ഒരു ശിലക്കേടിന്റെ ആവര്‍ത്തനം മാത്രമോ?

അതിനെ..പ്രകൃതിയുടെ ഇടപെടലെന്നോ……വികൃതിയെന്നൊ ഓരോറ്ത്തറ്ക്കും മനോധര്‍മ്മം പോലെ വിളിക്കാമെന്ന് തോന്നുന്നു. അമ്മയില്‍ നിന്നും അന്നം ഭുജിച്ച് വികാസം പ്രാപിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്ന് വലുതായവര്‍ക്ക്….അമ്മ വിളമ്പുന്ന ഭക്ഷണത്തോട് സ്നേഹക്കൂടുതല്‍ തോന്നാതെ വയ്യല്ലോ. അതിനെ സ്ത്രീയുടെ ഗതികേടെന്നോ…സൌഭാഗ്യമെന്നോ…..ഓരോറ്ത്തര്‍ക്കും സൌകര്യം പോലെ വ്യാഖ്യാനിക്കാം.

June 06, 2007

പുകയുന്ന വീടുകള്‍



പുകവലി വിരുദ്ധദിനത്തിന്റെ പ്രഭാതത്തില്‍ ബാല്‍ക്കണിയില്‍ വന്ന് നില്ക്കുമ്പോള്‍ മഴത്തുള്ളികള്‍ കിലുങ്ങി വീഴുന്നത് പോലൊരു കുഞ്ഞിച്ചിരി കേട്ടു. ചിരി കേട്ട ഭാഗത്തേക്ക് ആകാംക്ഷയോടെ എത്തി നോക്കി. താഴെ നനഞ്ഞ പുല്‍നാമ്പുകളിലൂടെ ചൈനാകാരായ ഒരു അച്ഛനും മകളും നടന്നു നീങ്ങുകയാണ്.

കടലും ആനയും പോലെയാണല്ലോ കുഞ്ഞുങ്ങള്‍! എത്ര കണ്ടാലും കൌതുകം തീരാത്ത കാഴ്ച. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞ് ചുരുക്കുകളുള്ള ഇളം പിങ്ക് ഉടുപ്പണിഞ്ഞ് തുടുത്ത കാലുകള്‍ പെറുക്കി വെച്ച് അച്ഛനു പിന്നാലെ കണ്ണില്‍ ലോകത്തോട് മുഴുവനും സ്നേഹവുമായി നടന്നു. ഇടയ്ക്കവള്‍ പൂക്കളോടും കിളികളോടും അണ്ണാറക്കണ്ണന്മാരോടും കിന്നാരം പറഞ്ഞു നില്‍ക്കും. പിന്നെ ഒരു ആട്ടിന്‍കുട്ടിയെ പോലെ തുള്ളിച്ചാടി അച്ഛനരികിലെത്തും.

മുകളില്‍ മഴപെയ്തു തെളിഞ്ഞ ആകാശവും താഴെ പച്ചച്ച പുല്‍ത്തകിടിയും അതിലൂടെ തെന്നിനീങ്ങുന്ന ഓമനക്കുഞ്ഞും കണിയായി വെച്ചു നീട്ടിയ ദൈവത്തോട് വല്ലാത്ത സ്നേഹം തോന്നി.

മുഗ്ദ്ധമായ ആ കാഴ്ചയില്‍ സ്വയം മറന്ന് നില്‍ക്കവെ പെട്ടെന്നെന്റെ കണ്ണുകള്‍ കുട്ടിയുടെ കളിചിരികള്‍ ഗൌനിക്കാതെ ഉദാസീനനായി നടന്നു നീങ്ങുന്ന അയാളിലേക്കു പാറി വീണു.

പൊടുന്നനെ എന്റെ ആകാശം ഇരുട്ടടച്ചു. സുന്ദരമായ പുലര്‍കാല സ്വപ്നത്തില്‍ നിന്നും വിഷം തീണ്ടിയ ജീവിതത്തിലേക്ക് ഞെട്ടിയുണര്‍ന്ന് ഞാന്‍ നിന്നു. എന്റെ ചുണ്ടിലെ ചിരിയും കണ്ണിലെ വെട്ടവും മാന്തിയെടുത്തുകൊണ്ട് അയാളുടെ കൈയ്യിലിരുന്നു ഒരു സിഗരറ്റ് പുകഞ്ഞു. അയാള്‍ പുറന്തള്ളുന്ന വിഷപ്പുക കുഞ്ഞി മൂക്കിലും വായിലും ഏറ്റുവാങ്ങി അവള്‍ അയാളെ സ്നേഹിച്ച് സ്നേഹിച്ച് പിന്തുടര്‍ന്നു.

തലേ രാത്രി എഫ്.എം കേട്ട് പുസ്തകവും വായിച്ച് കിടക്കുമ്പോള്‍ പുകയില വിരുദ്ധ ദിനവും അത് നല്‍കുന്ന സന്ദേശവും വെറും പുകയായി എന്റെ കര്‍ണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങി പോകുകയായിരുന്നു.
പുകവലിക്കാത്തൊരു അച്ഛന്റെ മകളായി ജനിച്ചതിന്റെ...പുകവലിക്കാത്തൊരാളോടൊപ്പം ജീവിക്കുന്നതിന്റെ അഹങ്കാരം കൊണ്ടായിരിക്കാം ഇതൊന്നും എന്നെ ബാധികുന്ന കാര്യങ്ങളേ അല്ല എന്ന മട്ടില്‍ ഞാന്‍ കിടന്നു.
എങ്കിലും പിറ്റെ പുലരിയിലേക്ക് പടര്‍ന്ന വിഷപ്പുക കണ്ണുകളെ..പിന്നെ മനസ്സിനെ നീറ്റിപ്പുക്ച്ചു.

പുകവലി മാരകമാണെന്ന് നമ്മള്‍ നിത്യവും കേള്‍ക്കുന്നു. പുകവലിയുടെ ദൂഷ്യവശങ്ങളെന്തൊക്കെയെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും അവനവനോടും ചുറ്റുമുള്ളവരോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ പുകയൂതി വിടുന്നവര്‍ പെരുകി വരുന്നു.
പൊതുസ്ഥലങ്ങളെ പുകയില വിമുക്തമാക്കാന്‍ നിയമങ്ങളുണ്ട്. പക്ഷെ ഇവിടെ നിന്നെല്ലാം ഒഴിഞ്ഞിറങ്ങി പോകുന്ന വിഷപ്പുക എവിടേക്കാണ് ഓടി കയറുന്നത്?
നമ്മുടെ വീടിന്റെ അകത്തളങ്ങളിലേക്ക്......നമ്മുടെ കുഞ്ഞുങ്ങളുടെ ശ്വാസ കോശങ്ങളിലേക്ക്...!
ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട് വീട്ടില്‍...തികഞ്ഞ നന്മ മാത്രം ലഭിക്കേണ്ട മാതാപിതാക്കളുടെ മടിത്തട്ടിലിരുന്ന് എത്ര കുട്ടികളാണ് വിഷം വലിച്ചിറക്കുന്നത്!
മദ്യവും പുകയിലയും മണക്കാത്തൊരു കുട്ടിക്കാലം തന്ന അച്ഛയോട് നന്ദി തോന്നി.

May 02, 2007

അമ്മയ്ക്ക് സ്നേഹപൂര്‍വ്വം


“അമ്മയ്ക്ക് സ്നേഹപൂര്‍വ്വം” എഴുതുമ്പോള്‍ അമ്മയോട് പറയാന്‍ ബാക്കിവെച്ചതൊക്കെയും പറഞ്ഞു തീര്‍ക്കുകയാണെന്നു തോന്നിയിരു‍ന്നു. പക്ഷെ ഒരു പുസ്തകം മുഴുവന്‍ പറഞ്ഞിട്ടും..വര്‍ഷങ്ങളോളം രാവും പകലും പറഞ്ഞിട്ടും...നിദ്രയിലും നിനവിലും പറഞ്ഞിട്ടും..തീരാതെ ഞാനിപ്പോഴും അമ്മയുടെ ചെവിയില്‍ കടുക് വറുത്തുക്കൊണ്ടേയിരിക്കുന്നു. എന്റെ ഇടതടവില്ലാത്ത വിശേഷം പറച്ചിലിനെ അമ്മ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. മറ്റുള്ളവരോട് കടുക് വറുക്കല്‍ പോയിട്ട്.....വൃത്തിയായി രണ്ട് വാക്ക് പറയാത്ത...വര്‍ത്തമാനത്തിന്റെ കാര്യം വരുമ്പോള്‍ ഒരു അറുപ്പിശുക്കിയെന്ന് നിരന്തര ആരോപണത്തിന് വിധേയയായ ഞാന്‍ പക്ഷെ ഇപ്പോഴും അമ്മയോടുള്ള കടുകുവറുക്കല്‍ മാത്രം ഭംഗിയായി തുടരുന്നു.
ഇന്നലെ അമ്മ സ്വപനത്തില്‍ വന്നു. വീട്ടില്‍ നിന്നും 'സ്ക്കൈപ്പി'ല്‍ വിളിക്കുകയായിരുന്നു. 'ഓര്‍ക്കൂട്ട്' കാലത്തിന്റെ വിരല്‍ വിടവുകളിലൂടെ ചോര്‍ന്ന് പോയ എന്റെ സൌഹൃദത്തുള്ളികളെ തിരികെ കൊണ്ടു തന്ന കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ കുറെ ചിരിച്ചു. കുറച്ചൊക്കെ പ്രിയ പറഞ്ഞു കേട്ടുവെന്നു പറഞ്ഞു. അപ്പോഴൊന്നും കണ്ണീരില്‍ കുതിര്‍ന്നു പോയ ആ ശനിയാഴ്ച രാത്രിയുടെ ഒരു നിഴല്‍ പോലും അവിടെയെങ്ങും കണ്ടില്ല.
മന്‍ഷ്യന്‍ ഒരു പിടി ഓര്‍മ്മകളും സ്വപ്നങ്ങളും ആകുന്നു. ഓര്‍മ്മകള്‍ക്ക് മരണമില്ല. മനുഷ്യനും മരണമില്ല. പ്രിയ ഹൃദയങ്ങള്‍ ഓര്‍മ്മക്കുഴലിലൂടെ സ്നേഹമൂതി ഊതി ചാരത്തില്‍ നിന്നും അവനെ(അവളെ) ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.

അമ്മേ.........
ആകാശത്തിന്റെ നീലിമയും മഞ്ഞിന്റെ കുളിരും
കാറ്റിലിളകുന്ന തൃത്താത്തൈകളുടെ സ്പന്ദനവും
ചന്ദന മരങ്ങളുടെ സുഗന്ധവുമായി
എന്നില്‍ വന്നു നിറയുക.
ചില്ലും കമ്പുമൊടിഞ്ഞ ഒരു മരമായിരിക്കുന്നു എന്റെ ജന്മം.
വേനലും വസന്തവും നലകി
പൂക്കളും കായ്ക്കളും നിറച്ച്
കൂടുക്കൂട്ടാന്‍ മഞ്ഞക്കിളികളെ വിട്ട്
ഈ ജന്മത്തെ പൂര്‍ണ്ണമാക്കിയെടുക്കുക.
അമ്മേ.....
പാതി മുറിഞ്ഞു പോം എന്‍ കിനാവുകളില്‍
നിറഞ്ഞ ചിരിയായ് വന്നു നില്ക്കുക.
രാമച്ച വിശറിയാല്‍ വീശി എന്നെ ഉറക്കുക.
ഇടറുമെന്‍ പാദങ്ങള്‍ക്ക് ഊന്നുവടിയാകുക.
തളരുമെന്‍ തനുവിന് തണല്‍ മരമാകുക.
നനയുമെന്‍ ഇമകളെ ഉമ്മ കൊണ്ട് പൂട്ടുക.
നിലാവിന്റെ അമ്മിഞ്ഞയൂട്ടി വീണ്ടുമെന്നെ ഒരു കുരുന്നാക്കുക.“

(അമ്മയ്ക്ക് സ്നേഹപൂര്‍വ്വം എന്ന കൃതിയില്‍ നിന്നും)


About Me

Maya Banerji
Canada
ഒര്‍മ്മകളുടെ പത്തായത്തില്‍ ഞാനൊരു തടവുകാരി. ഇവിടെ പുതുനെല്ലിന്റെ ഇളംച്ചൂടും മണവും, പാറ്റകളും പല്ലികളും പിന്നെ ഞാനും.
View my complete profile