August 04, 2008



നന്മ


അടിവയറ്റിലൊരു ആന്തോളനമായി അവനുണ്ട്.

കുഞ്ഞുപൂവിന്റെ നിശ്വാസമായ് അവളുണ്ട്.

മാസങ്ങളായി എന്റെ ഓരൊ അനക്കത്തിലും ഉണര്‍വിലും മയക്കത്തിലും ചിരിയിലും കരച്ചിലിലും സ്പന്ദനമായി അവനുണ്ട്.

ഇറുക്കിയടച്ച ഇമകള്‍ക്കുമപ്പുറം...ഹൃദയമാം സുരലോകത്തില്‍ ദേവതാരു മരങ്ങള്‍ക്കിടയിലൂടെ മണിച്ചിലങ്കയുടെ താളമായി അവളോടി വരുന്നു...

മയില്‍പ്പീലി കെട്ടിയ കുനുകുനുത്ത മുടിചുരുളുകള്‍ കാട്ടി അവന്‍ ചിരിക്കുന്നു

പാദങ്ങളില്‍ സായന്തനത്തിന്റെ അരുണിമ...മിഴികളില്‍ ആകാശത്തിന്റെ നീലിമ.

അവള്‍ ദൈവത്തില്‍ നിന്നടരുന്ന വെളിച്ചത്തുണ്ട്.

ദൈവമിപ്പോള്‍ എന്നോടൊപ്പമുണ്ട്....വളരെ അടുത്ത്...വളരെ വളരെ അടുത്ത്.

ദൈവം ഒരു ചിത്രമെഴുതുകയാണ്. ദൈവത്തിന് മാത്രം സ്വന്തമായ തൂലികയും ചായക്കൂട്ടുകളും..കൊണ്ട് മനോഹരമായൊരു ചിത്രം തീര്‍ക്കുന്നു.

ചിത്രമെഴുത്തിനുള്ള ക്യാന്‍വാസായി ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിന്റെ തൂലികയുടെ ദ്രുതചലനം എന്റെ ഉദരമേറ്റ് വാങ്ങുന്നു.

അവനിപ്പോള്‍ നക്ഷത്രങ്ങളോടൊപ്പമാണ്. മിന്നാമിന്നിക്കൂട്ടങ്ങളായി അവ..അവള്‍ക്കു ചുറ്റും വലം വെയ്ക്കുന്നു.

അവന്‍ ദൈവത്തെ കിനാവ് കാണുന്നു. ദൈവത്തിന്റെ മടിയില്‍ കിടന്ന് താരാട്ട് കേള്‍ക്കുന്നു.

ദൈവമേ...അവളെയാണൊ..നീ എനിക്ക് വിട്ട് തരുന്നത്?

എന്നിലൂടെയാണൊ....അവനീ പ്രപഞ്ചത്തിലേക്ക് ഊറ്ന്നിറങ്ങുന്നത്!

ജീവന്‍ ജീവനില്‍ നിന്നടരുന്ന....ഒന്ന് രണ്ടായി തീരുന്ന കടച്ചിലില്‍ അവളെ ഞാന്‍ കാണും.

അവന്റെ കണ്ണുകളില്‍ നന്മയുടെ സാഗരം.....നെറികെടുകളുടെ ലോകത്തിന് താങ്ങാനരുതാത്തത്ര നന്മ

അതിന്റെ തൂവെളിച്ചം എന്റെ പാപങ്ങള്‍ കഴുകിക്കളയട്ടെ!

ആ നന്മയത്രയും, ഒരു കണിക പോലും ചോരാതെ.....ദൈവമേ..എങ്ങനെയാണ് ഞാന്‍ കാത്ത് വെക്കേണ്ടത്?

കടലിനെ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് പോലെയാകുമല്ലൊ..അത്..!

എനിക്കത് കഴിയുമോ?

ഞാന്‍ ജീവിച്ച് അഴുക്ക് പിടിച്ചവള്‍. കണ്ണീരും വിയര്‍പ്പും പുരണ്ടവള്‍.

പാപങ്ങള്‍ കണ്ടും കേട്ടും രുചിച്ചും ശീലിച്ചവള്‍.....

അമ്മയുടെ ഗര്‍ഭത്തില്‍ നിന്നടര്‍ന്ന് വീഴുമ്പോള്‍...എനിക്കുമുണ്ടായിരുന്നല്ലൊ...നന്മയുടെ കണ്ണുകള്‍..

അവയിപ്പോള്‍ എവിടെ?

അവ എന്നേ ദൈവത്തെ കനവ് കാണാതെയായി!

അവയിലിപ്പൊള്‍ സങ്കടപ്പെരുമഴകള്‍ മാത്രം....

എനിക്കു ചുറ്റിനും ഭയവും അസ്വസ്ഥതയും ആര്‍ത്തിയും അഹങ്കാരവും സ്വാര്‍ത്ഥതയും വെറുപ്പും അസുയയും...

ഈ നെറികേടുകളുടെ ലോകത്തേക്ക് അവള്‍ മുഖം തിരിക്കുമ്പോള്‍ ഞാനാ ഇമകള്‍ പൊത്തിപ്പിടിക്കും.

അവന്‍ കിളികളുടെ പാട്ട് മാത്രം കേള്‍ക്കണമെന്നും..മഴവില്ലിന്‍ നിറങ്ങള്‍ മാത്രം കാണണമെന്നും ഞന്‍ ആഗ്രഹിക്കും

ഞാനവള്‍ക്ക് പൂക്കളുടെ തേന്‍ കൊടുക്കും. ആകാശ ചെരുവിലൂടെ എന്റെ പെരുവിരല്‍ത്തുമ്പിലൊരു മഞ്ഞ് തുള്ളിയായി കൊണ്ട്നടക്കും. പുലരിയേയും സന്ധ്യേയും കുഞ്ഞുകൈ നീട്ടി തൊടാന്‍ പഠിപ്പിക്കും

അവന്റെ മനസ്സ് തേച്ച് മിനുക്കിയൊരു ഓട്ട്ക്കിണ്ണമായിരിക്കണമെന്ന് മോഹിക്കും.


പക്ഷെ എത്ര നാള്‍?

എത്ര നാള്‍ കുഞ്ഞേ..നിന്നെ ഭൂതത്താന്റെ നിധിയായി കാത്ത് വെക്കും?

ഇതു ജീവിതമാണ്. സ്നേഹത്തെക്കാള്‍ സ്നേഹശുന്യതയാണിവിടെ. ചിരിയേക്കാള്‍ കണ്ണീരാണിവിടെ.

ഇതു വല്ലാത്തൊരു ലോകമാണ്.

കുഞ്ഞുങ്ങളെ ഞെരിച്ച് കൊല്ലുന്ന...ജന്മദാതാക്കളുടെ ലോകം.

പൂമൊട്ടുകളെ പിച്ചിച്ചീന്തുന്ന നരാധമന്മാരുടെ ലോകം.

കള്ളങ്ങളുടേയും ചതികളുടെയും ലോകം.

യുദ്ധങ്ങളുടെ....പേടിപ്പിക്കലുകളുടെ..പേപ്പിടിച്ച ലോകം

ആരുടെയൊക്കെയോ വാത് വെപ്പുകളില്‍ നമ്മള്‍ പന്തയക്കരുക്കളാകും

ആരുടെയൊക്കെയൊ നേട്ടങ്ങളില്‍ നമ്മള്‍ പണയപ്പണ്ടങ്ങളാകും.

ഈ കറുത്തലോകത്തെ കരിപ്പുക നിന്നെയും തേടി വരാതിരിക്കുമൊ?

നന്മയുടെ കണികകള്‍ ഒന്നൊന്നായി അടര്‍ന്ന് വീഴാതിരിക്കുമൊ..?

എന്റെ കുഞ്ഞേ,നിന്നോട് ഞാന്‍ തെറ്റ് ചെയ്യുകയാണോ...

ഒരോര്‍ത്തര്‍ക്കും സ്വന്തമായി ഓരോ ജീവിതമുണ്ട്..ഓരോ മരണമുണ്ട്.

അത് തിരസ്ക്കരിക്കാന്‍ മനുഷ്യനാര്?

കര്‍മ്മസാഗര‍ത്തില്‍ കൈകാലിട്ടടിക്കുന്ന വെറും നിസ്സാരന്‍...ക്രിമി!

എനിക്ക് ഞാനാകാനും നിനക്ക് നീ ആകാനുമേ കഴിയൂ..

എങ്കിലും നിന്റെ ഭാണ്ഡത്തില്‍ അധികം ചിരിയും കുറച്ച് കണ്ണീരും മാത്രമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം..

നീ തെളിഞ്ഞ ബുദ്ധിയോടെ മുന്നോട്ട് നടക്കുക.

നിന്റെ നടപ്പാതയില്‍..ഞാന്‍ പൂമരങ്ങള്‍ നട്ട് പിടിപ്പിക്കാം. വാരിക്കുഴികള്‍ക്കരികില്‍ ചൂട്ട് തെളിയിച്ച് വെക്കാം

ഇപ്പോള്‍ നീ നക്ഷത്രങ്ങളോടൊത്ത് കളിക്കുക. ദൈവത്തെ കനവ് കണ്ടുറങ്ങുക.