October 01, 2021

അഞ്ചുപെണ്ണുങ്ങൾ ..അഞ്ചമ്മായിമാർ ( 2)

                                           നാത്തൂന്മാരല്ല…. അനിയത്തിമാർ Maya Banerji

അംബികാൻ്റി

അംബികാൻ്റിയുമായുള്ള അമ്മയുടെ ബന്ധം കൂടുതൽ ഊഷ്മളവും സൗഹാർദ്ദപരവുമാണ്. അമ്മയുടെ കുഞ്ഞേട്ടൻ്റെ ഭാര്യയാകും മുന്നെ, ഗുരുവായൂരിലെ ലിറ്റിൽ ഫ്ലവർ കോളേജിലെ ചങ്ങാതിമാരായിരുന്നു അമ്മയും അംബികാൻ്റിയും. രണ്ടു പേരും ഏങ്ങണ്ടിയൂർക്കാരും. വിവാഹശേഷം, ഭർത്താവുമൊത്ത് നാടു വിടുന്നതിന് മുൻപ്,തൻ്റെ  ബി എസ് സി പൂർത്തിയാക്കാൻ കുറച്ചു കാലം അംബികാൻ്റി അമ്മയുടെ വീട്ടിൽ തങ്ങിയിരുന്നു. ആ കാലം  കൂട്ടുകാർ രണ്ടു പേരും ശരിക്കും ആഘോഷമാക്കിയിരുന്നു. കളികൾ, ചിരികൾ, കുറുമ്പുകൾ,രഹസ്യകൈമാറ്റങ്ങൾ, ഉറങ്ങാതെ വർത്തമാനം പറഞ്ഞു കിടന്ന്, അമ്മാമ്മയുടെ ക്ഷമപരീക്ഷിച്ച രാത്രികൾ എല്ലാം അംബികാൻ്റി ഇന്നും അത്രമേൽ സ്നേഹവായ്പോടെ ഓർത്തെടുക്കുന്നു. “കുഞ്ഞേട്ടൻ്റെ പ്രഷ്യസ് സിസ്റ്റർ’ തനിക്ക് കൂട്ടുകാരിയും സഹോദരിയും  നാത്തൂനും, കാവൽ മാലാഖയുമൊക്കെയായിരുന്നു എന്ന് അംബികാൻ്റി പറയുന്നു.

എന്നാൽ,  കുറെയേറെ വർഷങ്ങൾ  ഇംഗ്ലണ്ടിൽ നിന്നും അമ്മയെ തേടി വരുന്ന നനുത്ത അക്ഷരങ്ങളും ചിലപ്പോൾ  അവയ്ക്കൊപ്പമെത്തുന്ന ചില ഫോട്ടോകളുമായിരുന്നു  ഞങ്ങൾക്ക് അംബികാൻ്റി. ബോംബയിൽ നിന്നും വല്ല്യമ്മായിയും അമ്മയ്ക്ക് എഴുതും. ഏട്ടന്മാരല്ല...ഈ നാത്തൂന്മാരാണ് അമ്മയോട്  നിരന്തരം എഴുത്തുകളിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് എന്നോർക്കുമ്പോൾ  ഇന്നെനിക്ക് കൗതുകകരമായി തോന്നുന്നു. വളരെ അപൂർവമായി മാത്രമേ അംബികാൻ്റിയും കുടുംബവും നാട്ടിൽ വന്നിരുന്നുള്ളു.  വന്നു കയറുമ്പോൾ തന്നെ വീടിനെ പൊട്ടിച്ചിരിയുടെ അലകൾ കൊണ്ട് തട്ടിയുണർത്തുന്ന, മഴവെളളം പോലെ  വർത്തമാനം  ഉതിർക്കുന്ന, ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ വളച്ച് ”ഒരു കുടം കുളിരും ഒരു കുടം തേനും”  പാടുന്ന, കെട്ടിപ്പിടുത്തങ്ങളുടെ പഞ്ചാര ഉമ്മകളുടെ രാജ്‌ഞിയായാണ് ഞാനെന്ന കുട്ടി അന്നത്തെ അംബികാൻ്റിയെ ഓർത്തെടുകുക. “ഏത് സബ്ജക്റ്റാണ് മായമോൾക്ക് ഏറ്റവും ഇഷ്ടം?” അംബികാൻ്റി ഓമനിച്ചു ചോദിക്കുന്നു. ‘സയൻസ്’ കുഞ്ഞു ഞാൻ കൊഞ്ചി മൊഴിയുന്നു. “ഹാ അംബികാൻ്ൻ്റീടെ ഫ്രെൻഡാണല്ലോ. ആൻ്റിക്കും സയൻസാണിഷ്ടം” എന്നൊരു കെട്ടിപ്പിടുത്തത്തിൽ ഞാൻ അലിയുന്നു. 

അച്ഛയും  മാമ്മനും അംബികാൻ്റിയും ദുബായ് എയർപോർട്ടിൽ

അംബികാൻ്റിയുടെ, ഇംഗ്ലീഷ് മാത്രം പറയുന്ന സായ്പ്പുകുട്ടി കുഞ്ചു ചേട്ടനെ ഞങ്ങൾക്ക് പേടിയായിരുന്നു. ഓടിത്തൊട്ടു കളിക്കുമ്പോൾ ഒരു അപ്പൂപ്പന്‍താടി കണക്കെ പാറി പോകുന്ന നൂലുപോൽ നേർത്തൊരെന്നെ കരുത്തനായ കുഞ്ചു ചേട്ടൻ ഒരു പിടിപിടിച്ചാൽ എല്ല് നുറുങ്ങി പൊടിഞ്ഞു പോകുമെന്ന് തോന്നും. വൈകില്ല. പരാതി അംബികാൻ്റിയുടെ മുൻപിൽ എത്തിക്കാൻ. കുഞ്ചുച്ചേട്ടനെ പാഠപുസ്തകങ്ങൾ കയ്യിൽ കൊടുത്ത് ഒരു മൂലയ്ക്കിരുത്തും അംബികാൻ്റി.

പ്രതിഭാധനനായ സംവിധായകൻ രാമുകാര്യാട്ടിൻ്റെയും നടൻ ദേവൻ്റേയുമൊക്കെ അടുത്ത ബന്ധുവാണ്  അംബികാൻ്റി. പണ്ടു യുവകോമളനായ ദേവനെ സ്ക്രീനിൽ കാണുമ്പോഴെല്ലാം അമ്മ സന്തോഷത്തോടെ പറയും.


“ നമ്മുടെ അംബികാൻ്റിയുടെ കസിനാണ് …” . അമ്മ , ചേച്ചിയെ  പ്രസവിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ദേവൻ അപ്രതീക്ഷിതമായി മുറിയിൽ വന്നു കുഞ്ഞിനെ കണ്ട ഒരു കഥയും അമ്മയ്ക്ക് പറയാനുണ്ടാകും.

പിന്നെ ഏറെ കാലം അംബികാൻ്റി നാട്ടിൽ തീരെ വരാതെയായി. കാലങ്ങൾക്കിപ്പുറം, പെണ്മണികളായ ഞങ്ങളുടെ 'കുഞ്ചാക്കോബോബൻ ക്രഷ്’ അന്നത്തെ ഈ-മെയിൽ-ഫോൺ സംഭാഷണങ്ങളിലെപ്പോഴോ വീണു കിട്ടിയത് ഓർത്ത് വെച്ച്, വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ  ഞങ്ങൾക്കായി  ചാക്കോച്ചൻ്റെ ഓട്ടൊഗ്രാഫ് കൊണ്ടു വന്നു തന്ന് ഞെട്ടിച്ച  രസികത്തിയാണ് അംബികാൻ്റി. പക്ഷെ അപ്പോഴേക്കും കൗമാരകുതൂഹലതകളൊക്കെ വിട്ട് ഞങ്ങൾ കുടുംബിനികളായി കഴിഞ്ഞിരുന്നു. 

പ്രിയപാതി നഷ്ട്ടപ്പെട്ട, ജോലിയിൽ നിന്നും വിരമിച്ച , കാലം തൻ്റെ പരുക്കൻ വിരലുകൾ കൊണ്ട് സ്പർശിച്ച, ഏകാകിനിയായ ഇന്നത്തെ അംബികാൻ്റിയിൽ  മായാതെ മറയാതെ ഇന്നും ആ പഴയ പൊട്ടിച്ചിരിയുണ്ട്. മഴകിലുക്കം പോലത്തെ വർത്തമാനവുമുണ്ട്. ജിവിതത്തിൽ തനിച്ചായതിന് ശേഷമാണ് അംബികാൻ്റി നാട്ടിൽ ഒരു വീടു വെക്കുന്നതും കൈവിടവിലൂടെ ജലധാരപോലെ ചോർന്നു പോയ എത്രയോ വർഷങ്ങളുടെ  നഷ്ടങ്ങൾ തിരിച്ചു പിടിക്കുന്നതും നാടുമായും ബന്ധങ്ങളുമായും അറ്റുപോയ കണ്ണികൾ ഉരുക്കിയിണക്കി ചേർക്കുന്നതും. ഇപ്പോൾ സ്വന്തം മണ്ണിലേക്കാഴ്ന്നിറങ്ങിയ  വേരുകളിൽ  നിന്നും

ഇംഗ്ലണ്ടിലെ മക്കളിലേക്കും സൗഹൃദങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രകളാണ് അംബികാൻ്റി.






താരാൻ്റി



അമ്മയുടെ നാലാമത്തെ നാത്തൂൻ താരാൻ്റിയും മണപ്പുറത്തെ ഒരു കടലോരഗ്രാമത്തിൽ നിന്നാണ്. ഇറാനിലും കുവൈറ്റിലും ജോലിക്ക് പോയൊരാളായിരുന്നു താരൻ്റിയുടെ അച്ഛൻ.  കന്യാസ്ത്രീകളുടെ ബോർഡിങ് സ്ക്കൂളിൽ നിന്നാണ് താരൻ്റി പഠിച്ചത്.  അമ്പതുകളിൽ തീരെ പതിവില്ലാത്ത ‘രണ്ടു കുട്ടി’കളുടെ കുഞ്ഞു കുടുംബത്തിലാണ് വളർന്നത്.

താരൻ്റിയുടെ കുഞ്ഞേട്ടൻ ഡോക്ട്ടറായെങ്കിലും താരൻ്റി ഇളം പ്രായത്തിലെ വിവാഹജിവിതത്തിലേക്ക് കാലെടുത്തു വെച്ചു.
താരൻ്റി തൻ്റെ കടിഞ്ഞൂൽ സന്തതിയെ  പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ വെച്ചാണ് എൻ്റെ അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടുന്നത്. അമ്മയെ പെണ്ണു കാണാൻ അച്ഛൻ അവിടേക്കാണ് ചെന്നത്. അക്കാലത്തെ പ്രസവിച്ചു കിടക്കുന്ന പെണ്ണുൾക്കുള്ള നിയമാവലിയൊക്കെ കാറ്റിൽ പറത്തി താരൻ്റി അമ്മയുടെ കല്ല്യാണത്തിന് പങ്കെടുത്തു എന്നു മാത്രമല്ല പാൽക്കുഞ്ഞിനെ അമ്മാമ്മയെ ഏൽപ്പിച്ച് അച്ഛയുടെ  തറവാട്ടിലേക്ക് ചെക്കനേയും പെണ്ണിനേയും കൂട്ടികൊണ്ടു വരുന്ന ചടങ്ങിനും പോയി. “ബായ് ചേച്ചിയോട് എനിക്കങ്ങനെ ഒരു  അടുപ്പം ഉണ്ടായിരുന്നു” എന്നു പറയും താരാൻ്റി.   

കോമളമ്മായിയും താരാൻ്റിയും അമ്മാമ്മയോടൊപ്പം




അറബിനാട്ടിലെ ഞങ്ങളുടെ തളിർപ്രായത്തിന്  സാക്ഷിയായിയും  താരൻ്റിയുണ്ടായിരുന്നു. വീക്ക് എൻഡ് ഗെറ്റ് ടുഗതറുകളിലും ബർത്ഡേ പാർട്ടികളിലും അമ്മയുടെ സാരിവാലിലൊളിക്കുന്ന ഉണ്ണിമായക്ക് സമാനയായി  ആ ആൾക്കൂട്ടത്തിൽ ഒരാളെ ഉണ്ടായിരുന്നുള്ളു.  ബഹളങ്ങളിൽ നിന്നും കാമറക്കണ്ണുകളിൽ നിന്നും ഒളിച്ചും ഒതുങ്ങിയും നടക്കുന്ന താരാൻ്റി. കണ്ണെഴുതാത്ത, പൊട്ടുക്കുത്താത്ത, ഇത്തിരിയുള്ള ചുരുണ്ട മുടി ഒതുക്കികെട്ടുന്ന താരൻ്റിക്ക്, ചിരിക്കുമ്പോൾ വെളുവെളുത്ത മുഖത്തേക്ക് ഇരമ്പിക്കയറുന്ന ചുവപ്പ് രാശിയാണ് അഴക്.
എൻ്റെയും ചേച്ചിയുടെയും കൗമാരങ്ങൾ ഏറ്റവും വിരുന്നു പാർക്കാൻ പോയത് താരാൻ്റിയുടെ അടുത്തായിരുന്നു. താരാൻ്റിയുടെ മകൾ സ്ക്കൂളിലും കോളേജിലും ചേച്ചിയുടെ സതീർഥ്യയും സമപ്രായക്കാരിയുമായതാണ്  അതിന് കാരണം.  അക്കാലത്ത് നാട്ടിലെ ഒരു പതിവു ഗൾഫ് വീട്ടമ്മയാണ് താരൻ്റി. ഭർത്താവിൻ്റെ അസന്നിദ്ധ്യത്തിൽ   വീടുപണി നടത്തി, അവിടെ താമസമാക്കി മക്കളെ നയിച്ചും വീട്ടുകാര്യങ്ങൾ നോക്കിയും  സാമ്പത്തിക
ക്രയവിക്രയങ്ങൾ നടത്തിയും  തനിച്ച് കുടുംബം നോക്കുന്ന കാലം. കൂട്ടിന്  താരൻ്റായുടെ അമ്മയുണ്ട്. ഉയരം തീരെയില്ലാത്ത,ചുമചുമാന്നിരിക്കുന്ന ആ അമ്മാമ്മയെ കണ്ടാൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പെങ്ങളാണെന്ന് തോന്നും.  രണ്ടു മക്കളും വിവാഹിതരായി, മാമ്മൻ വിരമിച്ച് നാട്ടിലെത്തുന്നതു വരെ അതങ്ങനെയായിരുന്നു.  പൊതുവെ ലജ്ജാശീലയും സ്വന്തം സ്വസ്ഥയിടത്തിൽ ഒതുങ്ങുന്നൊരാണാണെങ്കിലും  താരൻ്റി വലിയ ഉൽക്കർഷേച്ഛയുള്ള ഒരാളായിരുന്നു. തൻ്റെ കുടുംബത്തെ ഭൗതിക ഉയർച്ചയിലെത്തിക്കാൻ  ആഗ്രഹിക്കുകയും പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നു.  
മാമനും താരാൻ്റിയും മകളും

കുഞ്ഞുങ്ങളോട്  കൂട്ടുകൂടാനൊന്നും  അറിയുന്നൊരാളല്ല താരാൻ്റി. രുചികരമായ ഭക്ഷ്ണത്തിലൂടെയാണ് താരൻ്റി മക്കൾക്കായാലും ഞങ്ങൾക്കായാലും സ്നേഹം വിളമ്പിയിരുന്നത്. ഞങ്ങളുടെ അമ്മ എല്ലാതര കറികളും  ഞങ്ങളെ കൊണ്ട് നിർബന്ധമായി കഴിപ്പിക്കുമ്പോൾ താരാന്റി മേശ മുഴുവൻ വിഭവങ്ങൾ നിരത്തിയാലും മക്കൾക്ക്  പ്രിയപ്പെട്ട കുത്തിക്കാച്ചിയ പരിപ്പും വറുത്ത കുഞ്ഞുചെമീനും  അക്കൂട്ടത്തിൽ പതിവായി പാകം ചെയ്തു. അമ്മ ഞങ്ങളെ വീട്ടു ജോലികളിൽ പങ്കെടുപ്പിക്കുകയും ഓരോന്നായി പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ താരൻ്റി മക്കളെ വെറുതെ വിട്ടിരുന്നതും എനിക്ക് അത്ഭുതമായിരുന്നു. താരാൻ്റി തൻ്റെ ഇളയച്ഛന്മാരെ കുഞ്ചന്മാരെന്ന് വിളിച്ചിരുന്നത് അതിലേറേ  കൗതുകമുണ്ടാക്കിയിരുന്നു.  ‘നുണക്കുഴി കവിളിൽ നഖചിത്രമെഴുതും താരേ” എന്ന് ജയചന്ദ്രൻ പാടുന്നത് താരാൻ്റിയെ കുറിച്ചണെന്ന് ഞാൻ വിചാരിച്ചിരുന്നു. മാമ്മൻ , യൗവ്വന കാലത്ത് , അവരുടെ സ്വകാര്യനിമിഷങ്ങളിൽ അങ്ങനെയൊക്കെ പാടിയിട്ടുണ്ടാകാമെന്ന് ഞാൻ വെറുതെ ചിന്തിച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞുപ്രായത്തിൽ ,  മക്കളെ സ്ക്കൂളിൽ വിട്ട് താരൻ്റി തൻ്റെ അമ്മയോടൊപ്പം മാറ്റിനി കാണാനും നാടകം കാണാനും ആവേശപൂർവ്വം പോയിരുന്നതും രസകരമായി തോന്നിയിരുന്നു.   മാമൻ നാട്ടിൽ  മടങ്ങിയെത്തിയതോടെ ഞങ്ങളുടെ വീട്ടിലെ പതിവു സന്ദർശകരായി അവർ രണ്ടുപേരും. താരൻ്റിയുടെ പക്കൽ എന്തു ജിവിതരഹസ്യവും സുഭദ്രമാണെന്ന് അമ്മ വിശ്വസിച്ചിരുന്നു. അമ്മയുടെ അവസാന കാലത്തെ ആരോഗ്യപരവും വ്യക്തിഗതവുമായ സങ്കടങ്ങൾ സാഹചര്യവശാൽ പങ്കു വെച്ചിരുന്നതും ഈ നാത്തൂനോടാണ്.  
  ആധുനിക സുഖസൗകര്യങ്ങളുടെ വീട്ടിൽ  എന്നും അതിരാവിലെ ഉണർന്ന്, കുളിച്ച് , കുഞ്ഞുപൂക്കൾ വിതറിയിട്ട നൈലോൺ സാരി വാരിച്ചുറ്റി ചുറുചുറുക്കോടെ   ഓടി നടന്ന് ഓരോരോ  പണികൾ ചെയ്യുന്ന   താരാൻ്റിക്ക് ഒരു നിമിഷം സ്വസ്ഥമായിരിക്കാൻ ആവില്ലെന്നു തോന്നും. എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചു പോകാനുള്ള തിരക്കാണ്.  മനസ്സിൻ്റെ ചിറകുകൾ ഒന്നൊതുക്കി ശന്തമാകാൻ   വയ്യാത്ത അക്ഷമയാണ്. മൃദു ശബ്ദവും, മുഖംചുമപ്പിച്ച മധുരമായ ചിരിയും, കിളിപേശൽ പോലത്തെ നിർത്താത്ത സംസാരവും , എന്തിനും ഏതിനും  പരിഭ്രമവും സൽക്കാര പ്രിയതയും, ചെമ്മീൻ വടയുടെ അതി രുചിയും, വെള്ളരിക്കാ സൂപ്പു കറിയും , തണുത്തണുത്ത ഫ്രൂട് ജ്യൂസും, പൂളി വെച്ച ഫലങ്ങളും,  കാമറക്ക് മുഖം കൊടുക്കാനുള്ള മടിയും   ആണ് താരാൻ്റി. തൻ്റെ അന്തമില്ലാത്ത പേടികളോടും ആധികളോടും തുടരെ പൊരുതിയാണെങ്കിലും  സ്വന്തം ഇടത്തിൽ ശിഷ്ടജീവിതം  , മക്കളെ ആശ്രയിക്കാതെ ഒറ്റക്ക് താണ്ടാനുള്ള ദൃഢ നിശ്ചയം കൂടിയാണിന്ന് താരാൻ്റി.   



ഉമാൻ്റി

കോവിഡിന് മുമ്പ് നാട്ടിൽ പോയപ്പോൾ ഉമാൻ്റി ശരിക്കും ക്ഷീണിതയായി കഴിഞ്ഞിരുന്നു. രോഗം ഉമാൻ്റിയിൽ നിന്നും ഊർജ്ജമത്രയും ഊറ്റിയെടുത്തിരുന്നു. എന്താ തരാ മായക്കുട്ടിക്കെന്ന് , കുഞ്ഞാവക്കെന്ന്  പതിവു ആധികളുമായി അടുക്കളയിലേക്കോടാനോ ഒരോന്നായിൽ പ്ലേറ്റിൽ നിരത്താനോ വയ്യാതെ ഉമാൻ്റി ഡൈനിങ് മുറിയിലിരുന്ന് എല്ലാം ദേ മേശപ്പുറത്തുണ്ട്,എന്താ വേണ്ടതെന്ന് വെച്ചാൽ എടുത്ത് കഴിക്കൂ എന്ന് നിറഞ്ഞു ചിരിച്ചു. അതെ ഉമാൻ്റിയെന്നാൽ ആ മുഖം നിറഞ്ഞ ‘ഹൈ വോൾട്ടേജ് ‘  ചിരിയാണ്. കൊഞ്ചിക്കലാണ്.

പിന്നെ ഞങ്ങൾ ഒരു കൊച്ചു ‘കസിൻ മീറ്റിനു’ ശേഷം അവിടെ കയറി ചെല്ലുമ്പോൾ , ഹാ വന്നല്ലോ സുന്ദരിമാർ…!” , സുന്ദരി നമ്പർ വൺ, സുന്ദരി നമ്പർ ടൂ, സുന്ദരി നമ്പർ ത്രീ എന്നിങ്ങനെ ഓരോരുത്തരായി അകത്തേക്ക് പ്രവേശിക്കുമ്പോൾ അവശതയെല്ലാം മറന്ന് ഉമാൻ്റി പുഞ്ചിരിയോടെ വിളിച്ചു പറഞ്ഞു. അന്നാണ് ഉമാൻ്റിയെ അവസാനമായി കണ്ടത്. യൗവ്വനത്തിൻ്റെ നിറവിൽ നമ്മൾ കണ്ടിട്ടുള്ള പ്രിയമുള്ളവരെ പ്രായത്താൽ ചുളുങ്ങിയും വളഞ്ഞുമൊക്കെ കാണുമ്പോൾ തന്നെ ഉള്ളിൽ എവിടെയോ  കാച്ചി വെച്ച ബാല്യമെന്ന നറും പാൽ  തട്ടിത്തൂവി പോകുന്നതായി തോന്നും. അപ്പോൾ അവരെ രോഗാതുരരായി കൂടി കാണൂന്നതോ എത്ര ഹൃദയ ഭേദകം!

  
ഉമാൻ്റി മകനോടൊപ്പം 

അതെ , ഉമാൻ്റി ഞാനെന്ന കുട്ടിയുടെ കണ്ണിൽ ചെറുപ്പക്കാരിയായിരുന്നു. താരൻ്റിയേക്കാൾ പ്രായക്കൂടുതൽ ഉണ്ടായിട്ടും. കാരണം ഉമാൻ്റി ഏറ്റവും ഇളയ മാമ്മൻ്റെ ഭാര്യയാണ്. ഉമാൻ്റിക്ക് മാത്രമാണ് എന്നേക്കാൾ ചെറിയ കുട്ടികൾ. ഉമാൻ്റി അമ്മുവിനെ പ്രസവിച്ചു കിടക്കുന്നത് , പടിഞ്ഞാ പ്പുറത്തെ ഇറയത്തിരുന്ന് ജോൺസൺ ബേബി സോപ്പ് പതപ്പിച്ച  കുളിപ്പിക്കുന്നത് ഒക്കെ എൻ്റെ ഓർമ്മയിലുണ്ട്.


അന്നത്തെ ഉമാൻ്റി എൻ്റെ അമ്മയെ പോലല്ല. പുരികം പറിച്ച്  ഭംഗിയാക്കും. കൈനഖങ്ങൾക്ക് ചായം കൊടുക്കും. എപ്പോഴൊ ബോംബേക്കാരനായ ഭർത്താവിൻ്റെ ആഗ്രഹത്തിൽ ചുരുണ്ട മുടി ചുരുക്കി മുറിച്ചും കണ്ടു. കൈ നിറയെ സ്വർണ്ണ വളകൾ അണിയും. കടും നിറമുള്ള നൈലോൺ സാരികൾ  ചുറ്റും. ചെറിയ ഹീലുള്ള ചെരുപ്പുകളുമിടും. കൂടുതൽ സ്വർണ്ണാഭരണങ്ങൾ അണിയുന്നത് തനിക്ക് നാണക്കേടാണെന്ന് അമ്മ പറയുമ്പോൾ എന്താ ബായ്ചേച്ചി പറയണേ….ഞങ്ങൾക്കൊക്കെ അതൊരു അഭിമാനാണ്” എന്ന് ചിരിക്കുന്ന ഉമാൻ്റി. വിദ്യാസമ്പന്നയും ഉദ്യോഗ്സ്ഥയും മധുരഭാഷിണിയും കൂടുതൽ പരിഷ്കൃത  ലോകത്ത് ഇടപെടുന്ന ഇളംതലമുറക്കാരിയാണെങ്കിലും   കോമളമ്മായിയുടെ പോലൊരു ഗ്രാമീണനിഷ്ക്കളങ്കത ഉമാൻ്റിയും കൊണ്ടു നടന്നിരുന്നു. സ്നേഹമായാലും പരിഭവമായാലും മറകൂടാതെ കാണിച്ചിരുന്നു. മനസ്സിൽ വരുന്നതപ്പിടി അരിച്ചെടുക്കാതെ പറഞ്ഞിരുന്നു.



ഉമാൻ്റി മകളോടൊപ്പം

അമ്മയും  മറ്റു നാത്തൂന്മാരും ഭർത്താക്കന്മാരെ ചേട്ടൻ എന്നു  വിളിക്കുമ്പോൾ ഉമാൻ്റി മാത്രം രാജേട്ടൻ എന്നു വിളിച്ചു. രാജേട്ടൻ ലോപിച്ച് രായ്ട്ടൻ എന്നാണ് കേൾക്കുക. രാജേട്ടൻ പറയുന്നതിൽ അപ്പുറമൊന്നുമില്ല ഉമാൻ്റിക്ക്. ഒരു തികഞ്ഞ പരമ്പരാഗത ഭാര്യ. ലിറ്റിൽ ഫ്ലവറിൽ നിന്നും ബോട്ടണിയിൽ ഡിഗ്രിയെടുത്ത്‌, മൂത്തുകുന്നത്ത്‌ ബി എഡും പഠിച്ച ഉമാൻ്റി മുല്ലശ്ശേരിയിൽ  സ്ക്കൂൾ ടീച്ചറായിരുന്നു. മാമ്മൻ, ബോംബേയിലെ ജോലി വിട്ട്  തൃശ്ശൂരിൽ താമസമാക്കുന്ന കാലം വരെ  മുല്ലശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു ഉമാൻ്റിയും മക്കളും .  അമ്മയ്ക്ക്  ചെറിയ നാത്തൂനെ കാണാൻ മോഹം തോന്നി  എപ്പോഴൊക്കെയോ  ഞങ്ങൾ കുടുംബസമേതം   മുല്ലശ്ശേരിയിൽ പോയ ഓർമ്മയുണ്ട്. ബസ്സിറങ്ങി ഉൾറോഡിലൂടെ ,ചില്ല് പോലെ സുതാര്യമായ ഇളം പിങ്ക് നിറമുള്ള കോട്ടസാരിയുടുത്ത അമ്മയുടെ കൈപിടിച്ച് നടന്ന് നടന്ന് പഴയമട്ടിലുള്ള ഒരു തറവാട്ടിൽ എത്തിപ്പെട്ടപ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ ലോകത്തോട് നിർമ്മമത ഭാവിച്ച് ചുരുണ്ടിരിക്കുന്ന ഒരു അച്ഛാച്ചൻ, ശ്രീക്രിഷ്ണപ്പരുന്തിലെ മോഹൻലാലിൻ്റെ അമ്മയെ പോലെ സ്വർണ്ണനൂലു പോലൊരു അമ്മാമ്മ, അവർക്കിടയിൽ ചിരിവെളിച്ചമുതിർത്ത് ഓടി വരുന്ന ഉമാൻ്റി. അതിഥികളോട് തെരുതെരെ വിശേഷങ്ങൾ പങ്കുവെക്കുകയും അടുക്കളയിൽ തിരക്കിട്ട്   സത്ക്കാരങ്ങൾക്ക് വട്ടം  കൂട്ടുകയും ചെയ്യുന്ന ഉമാൻ്റി പക്ഷെ തനിക്ക് പാചകത്തിനോ അതിഥിസത്ക്കാരത്തിനോ സാമർത്ഥ്യമിലെന്ന് വെറുതെ വിശ്വസിച്ചിരുന്നു. നീണ്ട അവധികളിൽ ഞങ്ങൾ അമ്മ വീട്ടിലെത്തുമ്പോൾ ഉമാൻ്റിയും മക്കളും അവിടെ വരും. രാത്രിയിലെ അരണ്ട വെളിച്ചത്തിൽ കുട്ടികളുടെ പരീക്ഷാപേപ്പർ പരിശോധിക്കും. ഒപ്പം സ്ക്കൂൾ മാഷായ രണ്ടാമത്തെ മാമ്മനുമുണ്ടാകും. ഇവരിടുന്ന മാർക്കൊക്കെ കൂട്ടി നോക്കാനുള്ള ജോലി ചേച്ചിക്ക് കിട്ടും.
ഉമാൻ്റി  , താരാൻ്റിയുടെ മകൾ ,  അമ്മ


ചെറിയ കാര്യങ്ങൾക്ക് പോലും  കുടുകുടാ പൊട്ടിച്ചിരി, അതു പോലെ തന്നെ സങ്കടങ്ങളിൽ കരച്ചിലിലേക്കുള്ള വഴുതൽ, ആർദ്രമായ സംസാരം.,, കുറുമ്പ് കാണിക്കുന്ന മകന് നേരെ “അരുതുണ്ണീ….അരുതുണ്ണീ….” എന്ന് കവിത പോലൊരു വിലക്ക് , പെൺക്കുഞ്ഞുങ്ങളെ പോലും മോനെ എന്ന് വിളി, അടുക്കള വൃത്തി, റിട്ടയർ ആയിട്ടും ഉപേക്ഷിക്കാത്ത സമയസൂചിക്കൊത്തുള്ള ജീവിതക്രമം, കുഞ്ഞുങ്ങളോടുള്ള കരുതൽ ,നല്ലൊരു ഉടുപ്പിട്ടാൽ, ഒരു കൂട്ടാൻ വെച്ചാൽ, ഒരു പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തു കണ്ടാൽ കോരിച്ചൊരിയുന്ന പ്രശംസ ഒക്കയായിരുന്നു ഉമാൻ്റി. എന്നാൽ അത്ര മാത്രമല്ല ഉമാൻ്റി, എന്റെ രോഗമുക്തിക്കായി    ഗുരുവായൂരപ്പന്  നേദിച്ച വെണ്ണ തുലാഭാരമാണ്,  രോഗാകുലതകളിൽ കുഴഞ്ഞുമറിഞ്ഞ മനസ്സിനെ തൊട്ട സാന്ത്വനമാണ്, പ്രളയം വിഴുങ്ങിയ വീട്ടിൽ നിന്നിറങ്ങിയ അച്ഛനും ചേച്ചിക്കും കുടുംബത്തിനും ഒരുക്കിയ കൂടാണ് , രോഗമെന്ന കൊടും വിഷയമ്പേറ്റ ഒരാളുടെ അതി സഹനവും നിസ്സഹായതയുമാണ്, കോവിഡ്കാലത്തെ ഒറ്റപ്പെട്ട  പൊരുതലും ഏകാന്തമായ മടക്കയാത്രയുമാണ്.   
 

No comments:

Post a Comment