May 02, 2007

അമ്മയ്ക്ക് സ്നേഹപൂര്‍വ്വം


“അമ്മയ്ക്ക് സ്നേഹപൂര്‍വ്വം” എഴുതുമ്പോള്‍ അമ്മയോട് പറയാന്‍ ബാക്കിവെച്ചതൊക്കെയും പറഞ്ഞു തീര്‍ക്കുകയാണെന്നു തോന്നിയിരു‍ന്നു. പക്ഷെ ഒരു പുസ്തകം മുഴുവന്‍ പറഞ്ഞിട്ടും..വര്‍ഷങ്ങളോളം രാവും പകലും പറഞ്ഞിട്ടും...നിദ്രയിലും നിനവിലും പറഞ്ഞിട്ടും..തീരാതെ ഞാനിപ്പോഴും അമ്മയുടെ ചെവിയില്‍ കടുക് വറുത്തുക്കൊണ്ടേയിരിക്കുന്നു. എന്റെ ഇടതടവില്ലാത്ത വിശേഷം പറച്ചിലിനെ അമ്മ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. മറ്റുള്ളവരോട് കടുക് വറുക്കല്‍ പോയിട്ട്.....വൃത്തിയായി രണ്ട് വാക്ക് പറയാത്ത...വര്‍ത്തമാനത്തിന്റെ കാര്യം വരുമ്പോള്‍ ഒരു അറുപ്പിശുക്കിയെന്ന് നിരന്തര ആരോപണത്തിന് വിധേയയായ ഞാന്‍ പക്ഷെ ഇപ്പോഴും അമ്മയോടുള്ള കടുകുവറുക്കല്‍ മാത്രം ഭംഗിയായി തുടരുന്നു.
ഇന്നലെ അമ്മ സ്വപനത്തില്‍ വന്നു. വീട്ടില്‍ നിന്നും 'സ്ക്കൈപ്പി'ല്‍ വിളിക്കുകയായിരുന്നു. 'ഓര്‍ക്കൂട്ട്' കാലത്തിന്റെ വിരല്‍ വിടവുകളിലൂടെ ചോര്‍ന്ന് പോയ എന്റെ സൌഹൃദത്തുള്ളികളെ തിരികെ കൊണ്ടു തന്ന കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ കുറെ ചിരിച്ചു. കുറച്ചൊക്കെ പ്രിയ പറഞ്ഞു കേട്ടുവെന്നു പറഞ്ഞു. അപ്പോഴൊന്നും കണ്ണീരില്‍ കുതിര്‍ന്നു പോയ ആ ശനിയാഴ്ച രാത്രിയുടെ ഒരു നിഴല്‍ പോലും അവിടെയെങ്ങും കണ്ടില്ല.
മന്‍ഷ്യന്‍ ഒരു പിടി ഓര്‍മ്മകളും സ്വപ്നങ്ങളും ആകുന്നു. ഓര്‍മ്മകള്‍ക്ക് മരണമില്ല. മനുഷ്യനും മരണമില്ല. പ്രിയ ഹൃദയങ്ങള്‍ ഓര്‍മ്മക്കുഴലിലൂടെ സ്നേഹമൂതി ഊതി ചാരത്തില്‍ നിന്നും അവനെ(അവളെ) ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.

അമ്മേ.........
ആകാശത്തിന്റെ നീലിമയും മഞ്ഞിന്റെ കുളിരും
കാറ്റിലിളകുന്ന തൃത്താത്തൈകളുടെ സ്പന്ദനവും
ചന്ദന മരങ്ങളുടെ സുഗന്ധവുമായി
എന്നില്‍ വന്നു നിറയുക.
ചില്ലും കമ്പുമൊടിഞ്ഞ ഒരു മരമായിരിക്കുന്നു എന്റെ ജന്മം.
വേനലും വസന്തവും നലകി
പൂക്കളും കായ്ക്കളും നിറച്ച്
കൂടുക്കൂട്ടാന്‍ മഞ്ഞക്കിളികളെ വിട്ട്
ഈ ജന്മത്തെ പൂര്‍ണ്ണമാക്കിയെടുക്കുക.
അമ്മേ.....
പാതി മുറിഞ്ഞു പോം എന്‍ കിനാവുകളില്‍
നിറഞ്ഞ ചിരിയായ് വന്നു നില്ക്കുക.
രാമച്ച വിശറിയാല്‍ വീശി എന്നെ ഉറക്കുക.
ഇടറുമെന്‍ പാദങ്ങള്‍ക്ക് ഊന്നുവടിയാകുക.
തളരുമെന്‍ തനുവിന് തണല്‍ മരമാകുക.
നനയുമെന്‍ ഇമകളെ ഉമ്മ കൊണ്ട് പൂട്ടുക.
നിലാവിന്റെ അമ്മിഞ്ഞയൂട്ടി വീണ്ടുമെന്നെ ഒരു കുരുന്നാക്കുക.“

(അമ്മയ്ക്ക് സ്നേഹപൂര്‍വ്വം എന്ന കൃതിയില്‍ നിന്നും)