August 13, 2007


ചില നാല്‍ക്കാലി കഥകള്‍

ഞങ്ങളുടെ വീട്ടില്‍ ഒരു തൊഴുത്തൊ, അതിലൊരു പശു കുടുംബമൊ ഉണ്ടായിട്ടില്ല ഒരിക്കലും.
വേനലവധിക്ക് അമ്മയുടെ തറവാട്ടില്‍ പോകുമ്പോഴാണ് ഞങ്ങള്‍ കുട്ടികള്‍ പശുവിനെ പരിചയപ്പെടുന്നത്.

അവിടെ തൊഴുത്തിന് മുന്നില്‍ ഒരു നെല്ലിപ്പുളി മരമുണ്ടായിരുന്നു.
നെല്ലിപ്പുളിമണികളുടെ പുളിയും ചവര്‍പ്പും, രാക്ഷസരുപം പൂണ്ട് നില്‍ക്കുകയും പിന്നെ കലക്രമേണ ഐസ്ക്കട്ട പോലെ അലിഞ്ഞില്ലാതാകുകയും ചെയ്യുന്ന വൈക്കോല്‍ തുറു, ഓട്ടു പാത്രത്തില്‍ അപ്പോള്‍ കറ്ന്നെടുത്ത പാലിന്റെ നുരയും പതയും ഇളംചൂടും, പച്ചച്ചാണകത്തിന്റെ മണം, എന്തിനധികം പറയുന്നു.., കട്ടത്തൈരില്‍ അമ്മായി ഉരുണ്ട കൈല് കൊണ്ട് ഉപ്പ് ചേര്‍ത്തിളക്കുന്നതിന്റെ താളം പോലും എന്നില്‍ കൌതുകം നിറച്ചിരുന്നു.

പശുവിനെ കറക്കുന്നത്, കുളിപ്പിക്കുന്നത്, വട്ടകത്തില്‍ കപ്പലണ്ടി പിണ്ണാക്ക് കലക്കിയതും കഞ്ഞി വെള്ളവും വിളമ്പി ഊട്ടുന്നത്...എല്ലാം കാണാന്‍ ഞാന്‍ പടിഞ്ഞാറേ ഇറക്കാലിയില്‍ നില്‍ക്കും.
എന്നാലൊ പശുവിനെ തൊട്ട് തലോടനും കൂട്ടുക്കൂടാനുമുള്ള ചങ്കൂറ്റവുമില്ല.
നന്ദിനിയെന്നും പാര്‍വതിയെന്നുമൊക്കെ ഐശ്വര്യം തികഞ്ഞ പേരുകളും കറുത്ത് തിളങ്ങുന്ന നീള്‍ മിഴികളും എന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. എങ്കിലും തടിച്ചുരുണ്ട ദേഹവും കൂര്‍ത്ത കൊമ്പുകളും എന്നെ പുറകോട്ട് തന്നെ തള്ളി.

പക്ഷെ വളരും തോറും ആട്, പശു, കാള, എരുമ എന്നിങ്ങനെയുള്ള നാല്‍ക്കാലികള്‍ പച്ചക്കറിക്കാരായ "ശുദ്ധ ബ്രഹ്മണന്മാര്‍" ആണെന്നും ഉപദ്രവകാരികളല്ലാത്ത സാധു മൃഗങ്ങളാണെന്നും തിരിച്ചറിവുണ്ടായി.

എന്നാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, സ്ക്കൂള്‍ വിനോദ യാത്രയില്‍ വെച്ച് ആ തിരിച്ചറിവ് തലയും കുത്തി വീണു.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും മധുരയിലെ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ നാടക്കുന്ന കെട്ടിടത്തിന് മുന്നിലെ (അരനിമിഷം കൊണ്ട് യുദ്ധക്കളത്തിന്റെ പ്രതീതിയുളവാക്കിയ) മൈതാനവും കുടമണി കെട്ടിയ കാള കൂറ്റനും മങ്ങാതെ കിടപ്പുണ്ട്.

പൊരിവെയിലത്ത് റ്റിക്കറ്റെടുത്ത് ഷോ തുടങ്ങുന്നത് കാത്ത് നില്‍ക്കുകയായിരുന്നു ഞങ്ങള്‍ കുട്ടികള്‍.
നിന്ന് നിന്ന് കാല് കഴച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനും എന്റെ കൂട്ടുകാരി അമ്പിളിയും ക്ലാസ്സ് ടീച്ചറോട് അനുവാദം ചോദിച്ച് കുറച്ചപ്പുറം മാറിയുള്ള മരത്തണലില്‍ ഇരിക്കാന്‍ പുറപ്പെട്ടു.

അന്ന് ഞാന്‍ നേര്‍ വര പോലെയും അമ്പിളി പേരിനെ അന്വര്‍ത്ഥമാക്കും വിധം വെളുത്തുരുണ്ടുമായിരുന്നു. ഞങ്ങളെ ഒന്നിച്ച് കണ്ടാല്‍ "പത്ത്" എന്നാണ് സഹപാഠികള്‍ പറയാറുള്ളത്.

അങ്ങനെ ഞങ്ങള്‍ മുന്നോട്ട് നീങ്ങവെ വഴിയില്‍ ഒരു കാളക്കൂറ്റനെ കണ്ടു. മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും ഇടയില്‍ മേഞ്ഞ് ശീലിച്ച കാള ഞങ്ങള്‍ക്കൊരു വെല്ലുവിളിയാകുമെന്ന ചിന്ത അശ്ശേഷമില്ലായിരുന്നു. എന്നാല്‍ അധികം ചിന്തക്കൊന്നും ഇട നല്‍കാതെ, വെറുതെ നിന്ന കാള, പൊടുന്നനെ കൊമ്പു കുലുക്കി രണ്ട് കുതിച്ചുച്ചാട്ടം നടത്തി ഞങ്ങള്‍ക്ക് നേരെ പാഞ്ഞ് വന്നു. പത്തെന്ന അക്കത്തിനോട് കാളക്ക് എന്തെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവൊ എന്നറിയില്ല.

ഒന്നും പൂജ്യവും വേര്‍പ്പിരിഞ്ഞു. പ്രാണനും കൈയ്യില്‍ പിടിച്ചൊരു ഓട്ടമാണ്.

പിന്നെ കാണുന്നത്...ക്യൂവില്‍ നിന്ന മറ്റെല്ലാ കുട്ടികളും ടീച്ചര്‍മാരും അവിടെ ഷോ കാണാനെത്തിയ കുടുംബങ്ങളും ഒക്കെ പരക്കം പായുന്നതാണ്. ആളുകള്‍ പേടിച്ചോടുന്നത് കാണാന്‍ നല്ല രസമുണ്ടെന്ന് കാളക്ക് തോന്നിക്കാണണം. അത് വീണ് കിട്ടിയ നേരമ്പോക്കിനെ പരമാവധി മുതലെടുത്തുക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞ് ഭീകരാരവസ്ഥ സൃഷ്ട്ടിച്ചുക്കൊണ്ടേയിരുന്നു.

അന്നേരം ഒന്നെനിക്ക് മനസ്സിലായി..ലോകത്തേക്ക് വെച്ച് ഏറ്റവും വലിയ സ്വാര്‍ത്ഥ ഞാനാണെന്ന്. ആരെയൊക്കെയോ ഒന്തിത്തളി പാഞ്ഞ് കൊണ്ടിരുന്ന എന്റെ മനസ്സില്‍ കാളക്കൊമ്പില്‍ നിന്നും എന്റെ ദേഹത്തെ രക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.
ഒടുവില്‍ ഒരു കടയില്‍ കയറി നിന്ന് കര്‍ത്താവിനെ വിളിക്കുന്ന മദര്‍ സുപ്പീരിയറെ കണ്ട്..ഞാനും അങ്ങോട്ട് കയറി. പാവം..വയസുകാലത്ത് കുട്ടി സംഘത്തോടൊപ്പം വിനോദയാത്രക്ക് പുറപ്പെട്ടതാണ് മദര്‍.

ബോറടിച്ചപ്പോള്‍ കാള കളിതമാശ അവസാനിപ്പിച്ചു. കരച്ചിലും ചിരിയുമൊക്കെ കൂട്ടിക്കുഴച്ച് ഞങ്ങള്‍ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ കണ്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വിവാഹിതയായി എന്റെ സഖാവുമൊത്ത് ഗോവയില്‍ താമസമാക്കി.
ഒരിക്കല്‍ നാട്ടില്‍ നിന്നും എന്റെ അച്ഛയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഗോവന്‍ പര്യടനത്തിനായി വന്നു.
ഒരു സന്ധ്യക്ക് ഞങ്ങളെല്ലാം ചേറ്ന്ന് അഞ്ജുന ബീച്ച് കണ്ട് മടങ്ങുകയാണ്. ഇടുങ്ങിയ വഴിക്കപ്പുറവുമിപ്പുറവും സീസണല്‍ കച്ചവടക്കാര്‍ വെച്ച് കെട്ടിയ താല്‍ക്കാലിക വസതികളാണ്. കണവന്മാര്‍ രണ്ട് പേരും മുന്നേ നടന്ന് ബഹുദൂരമെത്തി. വഴിക്കൊരു വശമായി അച്ഛയും മറുവശത്ത് കൂടേ ഞങ്ങള്‍ പെണ്മണികളും നടന്നു. ഏറെ കാലമായി കണ്ടതിന്റെ ആവേശത്തള്ളിച്ചയില്‍ കഥകള്‍ പറഞ്ഞ് സ്ഥലകാല ബോധമില്ലാതെ നടക്കുമ്പോള്‍ പിന്നിലൊരു അമറല്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട്ത് ഒരു എരുമ തലയും കുലുക്കി പാഞ്ഞ് വരുന്നതാണ്.

ഒന്നും ചിന്തിക്കാനും പറയാനും ചര്‍ച്ചചെയ്യാനും സമയമില്ല. ഒരേ സമയം എന്റെ തലയില്‍ ഇത്രയും ബള്‍ബുകള്‍ ഒന്നിച്ച് കത്തി.

എരുമക്ക് ഓടിച്ചാടി പോകാന്‍ വഴിയില്‍ സ്ഥലമില്ല.
പഴയെ പോലെ ഒരു കസറത്ത് കാണിക്കാന്‍ എന്റെ ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നെ അനുവദിക്കുകയുമില്ല.
അപ്പോള്‍ പിന്നെ വഴിയരിലികിലെ കൂടാരത്തിലേക്ക് കയറി നില്‍ക്കുക തന്നെ.

ഞാന്‍ കൂടാരത്തിലേക്ക് സശ്രദ്ധം കയറി. ചേച്ചിയും അപ്രകാരം തന്നെ ചെയ്യുമെന്ന വിശ്വാസത്തില്‍.

അകത്തെ ഇരുട്ടിലെത്തിയ പാടെ പുറകിലെന്തൊ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന ശബ്ദം കേട്ടു.
തിരിഞ്ഞ് നോക്കുമ്പോള്‍ വാതില്‍ക്കല്‍ കിടന്ന കരിങ്കല്ലില്‍ തട്ടി ചേച്ചി കമിഴ്ന്ന് വീണു കിടക്കുന്നു. അച്ഛ ഏച്ചിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. എരുമ ഓട്ടം നിറുത്തി ഇതെല്ലാം കണ്ട് മിഴിഞ്ഞ് നോക്കി നില്‍ക്കുന്നു. എരുമയുടെ കണ്ണുകളില്‍ അത്ഭുതമാണൊ അനുതാപമാണൊ?

"പേടിക്കേണ്ട്..പേടിക്കേണ്ട്" എന്ന് കൂടരത്തിലെ സ്ത്രീ പറയുന്നുന്ണ്ടായിരുന്നു.

ഇതെല്ലാം ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് സംഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലൊ!

അപ്പോഴെക്കും എരുമയുടെ ഉടമസ്ഥന്‍ എത്തി എരുമയെ വീളിച്ചുക്കൊണ്ട് പോയി.
കുട്ടം പിരിയുകയും വഴിയിലേക്ക് ഇരുട്ട് വീണ് തുടങ്ങുകയും ചെയ്ത്പ്പോള്‍ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടുകയായിരുന്നിരുന്നു എരുമ.

ഏതായാലും ചേച്ചിയുടെ ചോര തള്ളുന്ന മുറിവുകളില്‍ പ്ലാസ്റ്ററൊട്ടിച്ച് ഞങ്ങള്‍ ഒരുപാട് ചിരിച്ചു.
ഇപ്പോഴും.....മനസ്സിന്റെ ഏത് കനപ്പിലെക്കും ചിരിയുടെ മാലപ്പാടക്കള്‍ പൊട്ടിച്ചുക്കൊണ്ട് ഈ ഓര്‍മ്മ കടന്ന് വരാറുണ്ട്.

13 comments:

  1. ഇതിന്‌ തേങ്ങ എന്റെ വക. :)

    വളരെ നന്നായിട്ടുണ്ട്‌. നല്ല ശൈലി .. കുട്ടിക്കാലം ഓര്‍മ്മ വരുന്നു. :( ..

    ReplyDelete
  2. നന്നയിട്ടുണ്ട് മായേ, കേരളത്തില്‍ എത്തിയ പ്രതീതി
    നേരുന്നു നന്മകള്‍

    ReplyDelete
  3. ഇതു ഞാന്‍ തന്നെയാണല്ലോ. റോഡരികിലെ ഞങ്ങളുടെ വീട്ടില്‍‌നിന്ന് അമ്മയുടെ ചേച്ചിയുടെ
    വീട്ടിലെത്തിയപ്പോള്‍, അവിടുത്തെ നദി കണ്ടു മോഹിക്കപ്പെട്ടവള്‍. ആമ്പല്‍ പൂക്കളും കരിംകൂവളപ്പൂക്കളും നിറഞ്ഞ പാടങ്ങള്‍ കണ്ടു മതിവരാഞ്ഞവള്‍. ഈ പശുക്കളെന്തിനാ അമ്മേ കമ്മലിട്ടിരിക്കുന്നത്..എന്ന് രഹസ്യം പറഞ്ഞവള്‍.

    ഞാന്‍ പഴയ പോസ്റ്റുകള്‍ വായിക്കുകയായിരുന്നു. നല്ല എഴുത്ത്.

    ReplyDelete
  4. മായാ, എഴുത്ത് നന്നായി. വായിച്ചതില്‍നിന്ന് കേരളത്തിന് വെളിയില്‍ ജനിച്ച്-വളര്‍ന്ന ആളാണെന്ന് അനുമാനിക്കുന്നു. എങ്കില്‍ ഇങ്ങിനെ എഴുതുന്നത് തികച്ചും അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ്. പിന്നെ തൈരുകലക്കുന്ന ഉരുണ്ട കൈലാണ് കടകോല്‍. അത് ഉപ്പിട്ട് ഇളക്കുന്നതാവില്ല മോരും വെണ്ണയും വേര്‍തിരിക്കുന്നതാണ്.

    ReplyDelete
  5. തത്തറയുടെ തേങ്ങക്കും നല്ല വാക്കുകള്‍ക്കും നന്ദി.
    സന്തോഷം ഷാന്‍..ഗീത.
    അയ്യൊ....പുള്ളീ....
    പുറം നാട്ടിലാണ് ജനിച്ചതും ശൈശവം പിന്നിട്ടതെന്നും ശരി തന്നെ...പക്ഷെ പിന്നീട് കേരളത്തില്‍ തന്നെയായിരുന്നു. കടക്കോലൊക്കെ കണ്ട് പരിചയമുണ്ട്. ഉപയോഗിച്ചല്ലെങ്കിലും.
    അമ്മായിയുടെ കൈവശം വട്ടത്തില്‍ ഒരു ഭാഗമുരുണ്ട കൈലുകള്‍ ‍ഉണ്ടായിരുന്നു. ഉണ്ണാന്‍ നേരം അ കൈല് വെച്ച് തൈരില്‍ ഉപ്പു ചേറ്ത്ത് അമ്മായി ഒരു പ്രത്യേക താളത്തില്‍ ഇളക്കുമായിരുന്നു.

    ReplyDelete
  6. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!
    qw_er_ty

    ReplyDelete
  7. നന്നായി ഇരിക്കുന്നു ഈ എഴുത്ത്, അക്ഷരപ്പിശാചുകളെ ഓടിക്കൂ:)
    പിന്നെ ഈ പോപ്പ് അപ്പ് വിന്‍ഡോ ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു:)

    ReplyDelete
  8. പുതിയ പോസ്‌റ്റും രസകരം.
    വായിച്ചുപോയപ്പോള്‍ ഉണ്ടായ ഒരു ചെറിയ അഭിപ്രായം കുറിക്കട്ടെ.
    "നാല്‍ക്കാലികള്‍ പച്ചക്കറിക്കാരായ "ശുദ്ധ ബ്രഹ്മണന്മാര്‍" ആണെന്നും ഉപദ്രവകാരികളല്ലാത്ത സാധു മൃഗങ്ങളാണെന്നും തിരിച്ചറിവുണ്ടായി."എന്ന വാചകം അറിഞ്ഞോ അറിയാതെയോ ചില ആശയങ്ങള്‍ ധ്വനിപ്പിക്കുന്നുണ്ട്‌. പച്ചക്കറി, ശുദ്ധം, ബ്രാഹ്മണ്യം, സാധു, നിരുപദ്രവം. എന്നീ വ്യത്യസ്‌തമായ "നിരുപദ്രവ പദ"ങ്ങള്‍ ചേര്‍ന്നുണ്ടാക്കുന്ന ചില പ്രശ്‌നങ്ങളാണ്‌.
    പൊതുവെ പച്ചക്കറിക്കാരായവര്‍ നിരുപദ്രവകാരികളും സാത്വികരുമാണെന്ന അന്ധവിശ്വാസം ഇവിടെ പൊങ്ങിവരുന്നതായി തോന്നുന്നു. അതിന്റെ കൂടെ ശുദ്ധ ബ്രാഹ്മണ്യം കൂടി ചേരുമ്പോള്‍ എനിക്ക്‌ വിയോജിക്കേണ്ടി വരുന്നു. ശുദ്ധബ്രാഹ്മണ്യത്തേയും പച്ചക്കറി തീറ്റയുടെ പേരില്‍ പോലും ചരിത്രപരമായി അവര്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന സാത്വിക-അധമ വേര്‍തിരിവിന്റെയും പ്രത്യയശാസ്‌ത്രം അപകടകരമാണെന്നും അത്‌ ഒരു തിരിച്ചറിവായി വരുന്നത്‌ അതിലും വലിയ അപകടമാണെന്നും പറയാതെ വയ്യ.
    ബ്രാഹ്മണ്യം ഒരര്‍ത്ഥത്തിലും നിരുപദ്രവപരമായിരുന്നില്ല എന്ന്‌ അല്‍പമെങ്കിലും ചരിത്രബോധമുള്ള ആര്‍ക്കും തിരിച്ചറിവുള്ളതാണ്‌. പച്ചക്കറി തീറ്റ "ശുദ്ധ ബ്രാഹ്മണ്യം" ചരിത്രത്തില്‍ ചെയ്‌ത്‌ കൂട്ടിയ കൊടിയ അപരാധങ്ങള്‍ക്ക്‌ ശിക്ഷ ഇളവ്‌ നല്‍കേണ്ട ഗുണവുമല്ല. മത്സ്യമാംസാദികള്‍ കഴിക്കുന്ന അധമരെ അടിച്ചമര്‍ത്തിയും പീഡിപ്പിച്ചും അവരെ എന്നെന്നും അടിമകളാക്കി നിലനിര്‍ത്താന്‍ മതവും പ്രത്യയശാസ്‌ത്രവും വേദങ്ങളും രചിച്ചുണ്ടാക്കുകയും ചെയ്‌തവര്‍ പച്ചക്കറിത്തീറ്റക്കാരായി സാത്വികവേഷം കെട്ടിയാടുകയും ഇന്നും അത്‌ തുടരുകയും ചെയ്യുന്നത്‌ ചരിത്രത്തിന്റെ തമാശയാണ്‌.
    സാത്വികരാവാനും ശുദ്ധ ്‌ബ്രാഹ്മണ പട്ടികയിലേക്ക്‌ കയറിക്കൂടാനും വേണ്ടി പച്ചക്കറി തീറ്റക്കാരായവര്‍ ധാരാളമുണ്ട്‌്‌ നമ്മുടെ നാട്ടില്‍.
    പിന്നെ വെജിറ്റേറിയനിസവും നിരുപദ്രവത്വ(?)വും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ലോകോത്തര വെജ്ജീസിന്റെ ലിസ്‌റ്റ്‌ പരിശോധിച്ചാല്‍ മാത്രം മതി. അതില്‍ മഹാത്മാഗാന്ധിക്കൊപ്പം അഡോല്‍ഫ്‌ ഹിറ്റ്‌ലറും എല്‍ കെ അദ്‌്വാന്‌ിയും ഉണ്ട്‌. (അഡോല്‍ഫ്‌ ഹിറ്റ്‌ലര്‍ വെജിറ്റേറിയന്‍ ആയിരുന്നില്ലെന്ന്‌ തെളിയിക്കാന്‍ വെജിറ്റേറിയന്‍ മതക്കാര്‍ ഒരു പുസ്‌തകം തന്നെ രചിച്ചുകളഞ്ഞു എന്നത്‌ മറക്കുന്നില്ല. )
    എന്തായാലും നിരുപദ്രവകാരികളും പച്ചക്കറികളുമായ ശുദ്ധ ബ്രാഹ്മണര്‍ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടാമെന്ന്‌ കഥ ധ്വനിപ്പിക്കുന്നുണ്ടെന്ന്‌ ആശ്വസിക്കുന്നു. എങ്കിലും അബോധമായി കയറിക്കൂടുന്ന പ്രതിലോമകരമായ ചില പരാമര്‍ശങ്ങള്‍ വായനയെ അസ്വസ്ഥമാക്കുന്നു.
    സസ്‌നേഹം
    രണ്‍ജിത്‌

    ReplyDelete
  9. പ്രിയ രണ്‍ജിത്,
    രണ്‍ജിത് തന്നെ പലതവണ ആവര്‍ത്തിച്ച് പറഞ്ഞത് പോലെ അശ്രദ്ധമായി ഉപയോഗിച്ച ചില പദപ്രയോഗങ്ങള്‍ എന്റെ പ്രിയ സുഹൃത്തിലെ വിപ്ലവ ചിന്തകളുടെ കെട്ടഴിച്ച് വിട്ടുവെന്നും മനുഷ്യസ്നേഹിയെ മുറിപ്പെടുത്തിയെന്നും അറിഞ്ഞതില്‍ അമ്പരപ്പും ഒപ്പം അഴിയോളം ഖേദവും ഉണ്ട്.
    നാടന്‍ ബ്രാഹ്മണന്മാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള
    പൌരോഹിത്യം ഭരണക്കൂടവുമായി (priesthood & kinghood)കൈ കോറ്ത്ത് നടത്തിയിട്ടുള്ള, നടത്തിക്കൊണ്ടിരിക്കുന്ന “തമാശാകള്‍” ഗഹനമായിട്ടല്ലെങ്കിലും അല്പസ്വല്പം തിരിച്ചറിയാനുള്ള ചരിത്ര ബോധമൊക്കെയുള്ളത് കൊണ്ട് തന്നെ പറയട്ടെ ഈ ബ്രഹ്മണ്യത്തോട് എനിക്ക് പ്രത്യേകാല്‍ ഒരു മമതയുമില്ല. “ബാനര്‍ജി” എന്ന പേര് കണ്ട് തെറ്റിദ്ധരിക്കല്ലേ.
    സത്യത്തില്‍ “ശുദ്ധ് ബ്രാഹ്മണന്‍” എന്ന പ്രയോഗം ഉദ്ധരണ ചിഹ്നങ്ങള്‍ക്കുള്ളില്‍ പിടിച്ചുവെച്ചത് തന്നെ അല്പം പരി‍ഹാസ രൂപേണയാണ്. എന്നാലും ഞാന്‍ പറയാന്‍ ഭാവിച്ചത് വായനക്കാരന് പിടിക്കിട്ടാതെ പോകുന്നത് തീര്‍ച്ചയായും എന്റെ എഴുത്തിന്റെ അപര്യാപ്തത തന്നെ. അതിന് പുറകെ വന്ന “നിരുപദ്രവികളായ സാധു മൃഗങ്ങള്‍” എന്നത് ബ്രാഹ്മണ്യമായി കൂട്ടിക്കുഴക്കുമെന്നും കരുതിയില്ല. പശുക്കള്‍ പച്ചക്കറിക്കാരാണെനും അതിനാല്‍ മനുഷ്യ്െ പിടിച്ച് തിന്നില്ലെന്നും ഇനി തിന്നാനല്ലെങ്കിലും വെറുതെ ഉപദ്രവിക്കാന്‍ വരാത്ത സാധു മൃഗങ്ങളാണെന്നും എന്ന് പറയാനാണ് ആഗ്രഹിച്ചത്.
    എന്നാല്‍ ഈ തിരീച്ചറിവ് തലയും കുത്തി വീണു...എന്ന് പറഞ്ഞിടത്തെങ്കിലും രണ്‍ജിതിന് ആശ്വസിക്കാനുള്ള വകയുണ്ടെന്ന് കരുതുന്നു.
    പുമുഖത്ത് കാറ്റുംക്കൊണ് ചടഞ്ഞിരുന്ന് കൂട്ടുകാരോട് കൊച്ച് കൊച്ച് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നതിന്റെ ലാളിത്യം ഓര്‍മ്മപ്പത്തായത്തിന് ഉണ്ടായിരിക്കണമെന്നാണ് എന്റെ മോഹം. അതിലേക്ക് അറിയതെ കയറിക്കൂടുന്ന ഏറുപടക്കങ്ങള്‍ ചൂണ്ടി കാണിച്ച് തരുന്നതില്‍ സന്തോഷം. കൂടുതല്‍ കട്ടിയുള്ളതെന്തെങ്കിലും പറയണമെന്ന് തോനുമ്പോള്‍ ഞാന്‍ മറ്റ് മാധ്യമങ്ങളാണ് ഉപയോഗിക്കുക.

    ReplyDelete
  10. അക്ഷരപ്പിശാചുക്കളെ തുരത്തിയോടിക്കാന്‍ സാജന്‍ പറഞ്ഞതേയുള്ളൂ....അപ്പോഴതാ രണ്‍ജിത്തിനുള്ള മറുപടിയില്‍ അക്ഷരപ്പിശാചുക്കളുടെ മാമാങ്കം!
    തിരക്കിട്ട് റ്റൈപ് ചെയ്തിട്ടാണേ....ക്ഷമിക്കണെ!

    ReplyDelete
  11. ormapathayam vayichappol enikku kittiyathoru utharamayirunnu..BSc mathsile vayadakkatha cigiyum literaturile orithiri ulvalivulla mayayum engane friends ayennathinu..oro kalaghattangalilum kanamarayathu kanumbozhum oro samayathum randamoozham vayikkumbozhum enikku thonnarullathu ithokke thanneyayirunnu..pakshe ethu kanyasthreekalanu kuttiyuduppu thunnikkodukkunnathennu samsayikkanulla budhiyundayittillennu mathram..maya u r great..i love u

    ReplyDelete
  12. ormapathayam vayichappol enikku kittiyathoru utharamayirunnu..BSc mathsile vayadakkatha cigiyum literaturile orithiri ulvalivulla mayayum engane friends ayennathinu..oro kalaghattangalilum kanamarayathu kanumbozhum oro samayathum randamoozham vayikkumbozhum enikku thonnarullathu ithokke thanneyayirunnu..pakshe ethu kanyasthreekalanu kuttiyuduppu thunnikkodukkunnathennu samsayikkanulla budhiyundayittillennu mathram..maya u r great..i love u

    ReplyDelete